ജീവിതം മനോഹരം

Name:
Location: മാള, keralam, India

ഞാന്‍ അജിത്.കേരളത്തിലെ മോസ്റ്റ് ഡെവലപ്ഡ് ടൌണ്‍ ആയ മാളയുടെ അടുത്തുള്ള പൂപ്പത്തി എന്ന ഗ്രാമം സ്വദേശം.ഇപ്പോള്‍ banglore il കമ്പൂട്ടര്‍ എഞ്ജിനീയര്‍ ആയി പണിയെടുക്കുന്നു.

Monday, November 06, 2006

നോകിയാ അയ്യായിരത്തി ഒരുന്നൂറ്റിപ്പത്ത്.

2001 ലെ ശിശിരകാലം.ട്രിച്ചിയില്‍ ഒരു പുലിയായി വിലസിക്കൊണ്ടിരിക്കുന്ന കാലം.ഒരു മുക്കാല്‍ സീ‍നിയര്‍ ഒക്കെയായിരുന്നു ഞാന്‍.ദാറ്റ് മീന്‍സ് പണിയെടുക്കുവനുള്ള ആവേശം ഓരോ ദിവസവും കുറഞ്ഞുകൊണ്ടിരിക്കുന്ന സമയം.

ഒരു ദിവസം മാനേജര്‍ അണ്ണന്‍ കാലത്തു തന്നെ കാബിനിലേക്ക്‌ വിളിച്ചു.എങ്ങിനെ പോകുന്നു ജോലി, എല്ലാ കാര്യങ്ങളും പഠിച്ചോ,ഏതു തരത്തിലുള്ള സിസ്റ്റം പ്രോബ്ലംസും സോള്‍വ്‌ ചെയ്യാനുള്ള കോണ്‍ഫിഡന്‍സ്‌ ഉണ്ടോ തുടങ്ങിയ ചോദ്യങ്ങള്‍.കൂടാതെ എന്റെ ഇതു വരെയുള്ള പെര്‍ഫോമന്‍സില്‍ കക്ഷി നല്ല ഇമ്പ്രെസ്ഡ്‌ ആണെന്നുള്ള ഒരു കോമ്പ്ലിമെന്റും.ഞാനാകെ കണ്‍ഫ്യൂഷനിലായി.സാധാരണ എന്നെ തെറി പറഞ്ഞേ അങ്ങേര്‍ക്ക്‌ ശീലമുള്ളൂ,അതു കേട്ടാലേ എനിക്കും ഒരു സുഖമുള്ളൂ. ഇതെന്താ ഇന്ന് ഒരു ചേഞ്ച്‌. ഇനി കക്ഷി എന്നെ കളിയാക്കുന്നതാണോ..? രണ്ടു ദിവസം മുന്‍പാണു ഒരു സി.ഡി ഡ്രൈവ്‌ മാറ്റാന്‍ വേണ്ടി ഇന്ത്യന്‍ ഓവര്‍സീസ്‌ ബാങ്കില്‍ പോയി അവിടത്തെ സെര്‍വര്‍ ഡൗണ്‍ ആക്കിയതും അതിന്റെ പേരില്‍ ബാങ്കിലെ സീനിയര്‍ മാനേജറിന്റെ തെറി എന്റെ മാനേജര്‍ കേട്ടതും.പക്ഷേ ആ പ്രശ്നങ്ങളൊക്കെ പാതിരാത്രി വരെ കുത്തിയിരുന്ന് ഞാന്‍ തന്നെ ശരിയാക്കിയതാണല്ലോ.കുച്‌ സമച്‌ മേം നഹി ആ രഹാ ഹേ.. എന്തായാലും കക്ഷിക്ക്‌ എന്റെ മേലുള്ള ഇമ്പ്രെഷന്‍ ഒട്ടും കുറക്കണ്ടാ എന്നു കരുതി ഞാന്‍ ഒരു പുപ്പുലി ആണെന്നും എന്തു തരം കാള്‍സ്‌ ആയാലും അതിപ്പോ വിപ്രൊ പ്രിന്ററായാലും ശരി അല്ലാ യുനിക്സ്‌ സെര്‍വര്‍ ആയാലും ശരി എനിക്കൊരു പ്രശ്നമേയല്ലാന്നും തട്ടിവിട്ടു. ഇനിയിപ്പോ കക്ഷിക്ക്‌ ചുമ്മാ നമ്മടെ സാലറി ഡബിള്‍ ആക്കാന്‍ വല്ല ഉദ്യേശമുണ്ടെങ്കില്‍ നമ്മളായിട്ടെന്തിനാ നിരുത്സാഹപ്പെടുത്തുന്നേ... ഏത്‌..?

പക്ഷെ ആവശ്യമില്ലാതെ ആ ഡയലോഗടിച്ചത് ഒരു മുട്ടന്‍ പാരയായിപ്പോയെന്ന് കുറച്ചു നേരം കഴിഞ്ഞാണു എനിക്ക്‌ മനസ്സിലായത്‌.നീയിപ്പോ ഒരു മാതിരി സീനിയറൊക്കെയായി , ടെക്നിക്കല്‍ വൈസ്‌ നല്ല കോണ്‍ഫിഡന്റാണു , ഇനിയിങ്ങനെയൊന്നും നടന്നാ പോരാ മാനേജ്‌മന്റ്‌ ലൈനിലും നീ നിന്റെ കഴിവ്‌ തെളിയിക്കണം എന്നൊക്കെയായി കക്ഷിയുടെ സംസാരം.ഇതിലെന്തോ ചതിയുണ്ടല്ലോ എന്ന് ചിന്തിച്ചുകൊണ്ട്‌ ഞാന്‍ കക്ഷി പറയുന്നതിനൊക്കെ യെസ്‌ സാര്‍ ഓകെ സാര്‍ എന്ന് പറഞ്ഞ്‌ തലയാട്ടിക്കൊണ്ടിരുന്നു.എന്നെ അധികം ഇട്ട്‌ ചിന്തിപ്പിച്ച്‌ കഷ്ടപ്പെടുത്താതെ കക്ഷി കാര്യം പറഞ്ഞു.തിരുവാരൂര്‍ എന്ന സ്ഥലത്ത്‌ കമ്പനി ഒരു പുതിയ ഓഫീസ്‌ തുടങ്ങാന്‍ പോകുന്നു.ഞാനായിരിക്കും ആ ഓഫീസ്‌ ഇന്‍ ചാര്‍ജ്‌. “അട പാവി... നീ ഇപ്പടി പണ്ണിട്ടിയേടാ, നാന്‍ എന്നടാ ഉനക്ക്‌ ദ്രോഹം സെഞ്ചേ... “എന്ന് വിവേക്‌ സ്റ്റൈയിലില്‍ ചോദിക്കണമെന്ന് മനസ്സില്‍ തോന്നിയെങ്കിലും അതു കൊണ്ട്‌ പ്രത്യേകിച്ചു ഒരുപകാരമില്ലെന്നറിയാവുന്നത്‌ കൊണ്ട്‌ മേനെ കുച്‌ നഹി ബോലാ.ഞാനെന്തു പറഞ്ഞാലും കക്ഷിയുടെ തീരുമാനം മാറ്റാന്‍ പറ്റില്ലാന്നറിയാവുന്നതുകൊണ്ടും പിന്നെ ഒരു ചേഞ്ച്‌ ആര്‍ക്കണിഷ്ടമല്ലാത്തത്‌ എന്ന മൈ ഓണ്‍ ഫീലിങ്ങും കാരണം ഞാന്‍ ഓകെ സാര്‍ എന്നു പറഞ്ഞു.പുതിയ ട്രെയിനിങ്ങ്‌ വല്ലതു വന്നല്‍ നിനക്കാണു ഫാസ്റ്റ്‌ പ്രിഫറന്‍സ്‌ , പിന്നെ നന്നായി പെര്‍ഫോം ചെയ്താല്‍ നെക്സ്റ്റ്‌ അപ്പ്രൈസലില്‍ പ്രമോഷന്‍ എന്നൊക്കെയുള്ള കക്ഷിയുടെ വാഗ്ദാനങ്ങളും അതിനൊരു കാരണമായിരുന്നു.

പുതിയ ഓഫീസ്‌ പുതിയ കസ്റ്റമേര്‍സ്‌ പിന്നെ ഞാന്‍ പറയുന്നതൊക്കെ അനുസരിക്കാന്‍ ഒരു ജൂനിയര്‍ എഞ്ചിനീയര്‍.അവനെക്കൊണ്ട്‌ പണിയൊക്കെയെടുപ്പിക്കാം, എനിക്ക്‌ ഓഫീസിലിരുന്ന് ടി.വി കാണുകയും ചെയ്യാം പിന്നെ മാനേജറിന്റെ തിരുമോന്ത ഡെയ്‌ലി കാണേണ്ട കാര്യവുമില്ലാ, കക്ഷിയുടെ തെറി നേരിട്ട്‌ കേള്‍ക്കുകയും വേണ്ട , വല്ലതുമുണ്ടെങ്കില്‍ ഫോണ്‍ വഴി കേട്ടാല്‍ മതി.അങ്ങനെ മൊത്തത്തില്‍ ഞാന്‍ ഹാപ്പിയായി.ഇനി തിരുവാരൂരിനെ പറ്റി പറയാം.ട്രിച്ചിയില്‍ നിന്ന് ഏകദേശം നൂറു കിലോമീറ്റര്‍ കിഴക്കോട്ട്‌ പോണം, വേളാങ്കണ്ണി റൂട്ടില്‍. വേളങ്കണ്ണിക്ക്‌ ഒരു മുപ്പത്‌ മുപ്പത്തഞ്ച്‌ കിലോമീറ്ററേയുള്ളൂ.പ്രകൃതി സുന്ദരമായ ഏരിയ.വിശാലമായ പാടങ്ങളും തോടുകളും തെങ്ങിന്‍ തോപ്പുകളും, മൊത്തത്തില്‍ ഒരു കേരളാ ഫീലിങ്ങ്‌.പിന്നെ അവിടത്തെ ഏകദേശം എല്ലാ ഗവണ്‍മന്റ്‌ ഓഫീസുകളും ഫുള്ളി ഓര്‍ പാര്‍ഷ്യലി കമ്പ്യൂട്ടറൈസ്ഡാണു. ( ആക്ചൊലി സ്പ്പീക്കിങ്ങ്‌ , ഇന്ത്യയിലെ ആദ്യത്തെ ഈ-ഡിസ്റ്റ്രിക്റ്റ്‌ നമ്മുടെ പാലക്കാടല്ല, ഈ പറഞ്ഞ തിരുവാരൂര്‍ ആണു. ഈവണ്‍ എല്ലാ താലൂക്‌,ബ്ലോക്‌ ഓഫീസുകളിലെ സെര്‍വറുകളും‍ കളക്റ്റ്രേറ്റിലെ മെയിന്‍ സെര്‍വരുമായി വയര്‍ലെസ്‌ ടെക്നോളജി വഴി കണക്റ്റഡായിരുന്നു.) ആ ജില്ലയിലെ ഏകദേശം എല്ലാ കാട്ടുമുക്കിലും പോകാനുള്ള ഭാഗ്യം എനിക്കും എന്റെ പുതു പുത്തന്‍ ബ്ലാക്‌ കളര്‍ സ്പ്ലെന്ററിനുമുണ്ടായി.കാലത്തു തന്നെ ബൈക്കുമെടുത്തിറങ്ങിയാല്‍ പിന്നെ എല്ലാ സ്ഥലങ്ങളും ചുറ്റി വരുമ്പോഴേക്കും കുറഞ്ഞതു ഒരു നൂറു നൂറ്റമ്പത്‌ കിലോമീറ്റര്‍ ഓടിയിരിക്കും.പാടവരമ്പില്‍ കൂടെയും തോട്ടില്‍ക്കൂടെയും ബൈക്കില്‍ കസ്റ്റമര്‍ സൈറ്റില്‍ പോയ ചരിത്രമുണ്ടെനിക്ക്‌, സത്യമായിട്ടും.ഒരു തവണ വണ്ടി പഞ്ചറായി വേറെ ഒരു വഴിയുമില്ലാതെ കാളവണ്ടിയില്‍ കേറ്റി അടുത്തുള്ള ഒരു ടൗണ്‍ വരേക്കും കൊണ്ടുപോകേണ്ടി വന്ന അനുഭവവുമുണ്ട്‌ , ഈ ഭാഗ്യവാന്.ഡിസ്കവറി ഓഫ്‌ തിരുവാരൂര്‍ എന്ന പേരില്‍ ഒരു പുസ്തകമിറക്കുമ്പോള്‍ എല്ലാ കാര്യങ്ങളും അതിലെഴുതാം.

പുതിയ ഓഫീസായതിനാല്‍ ഫോണ്‍ കണക്ഷന്‍ നഹി.ലാന്റ്‌ ഫോണ്‍ എടുക്കുന്നതിനു പകരം മൊബൈല്‍ ഫോണ്‍ മതി എന്ന എന്റെ സജഷന്‍ മാനേജറണ്ണന്‍ അംഗീകരിച്ചു.ഓഫീസില്‍ ഫോണ്‍ അറ്റന്റ്‌ ചെയ്യാനായി ഒരാളെ വക്കണ്ട കാര്യമില്ല.പിന്നെ ഏതു നേരത്തും എന്നെ തെറി വിളിക്കണമെന്നു തോന്നിയാലും അതും സാധിക്കും. പക്ഷേ തിരുവാരൂര്‍ ബസ്‌ സ്റ്റാന്റ്‌ വിട്ടുകഴിഞ്ഞാല്‍ പിന്നെ മഷിയിട്ടു നോക്കിയാലും ഈ സാധനത്തിനു 'റേഞ്ച്‌' എന്നു പറയുന്ന സാധനം കിട്ടില്ലാ എന്ന കാര്യം കക്ഷിയോട്‌ ഞാന്‍ പറഞ്ഞിരുന്നില്ല... എന്റെ ഫുദ്ദി അഫാരം തന്നെ...

അങ്ങനെ എയര്‍സെല്‍ കമ്പനിയില്‍ നിന്ന് ഒരു പോസ്റ്റ്‌ പെയ്ഡ്‌ കണക്ഷന്‍ ഏര്‍പ്പാടാക്കി.ഹാന്‍ഡ്‌ സെറ്റ്‌ സ്വന്തം കാശ്‌ കൊണ്ട്‌ വാങ്ങണം എന്ന മാനേജര്‍ സാറിന്റെ കണ്ടീഷന്‍ ഞാന്‍ ആദ്യമേ സമ്മതിച്ചിരുന്നു.രൂപാ മൂവായിരം കൊടുത്ത്‌ ഒരു 5110 എന്ന പേരിലുള്ള പില്‍ക്കാലത്തു ഇഷ്ടിക എന്ന പേരില്‍ പ്രസിദ്ധമായ നോകിയ ഫോണ്‍ ഞാന്‍ സെക്കന്റ്‌ ഹാന്റ്‌ ആയി വാങ്ങി.ആദ്യമായി മൊബൈല്‍ കയ്യില്‍ കിട്ടിയവന്‍ കാണിക്കുന്ന എല്ലാ അഭ്യാസങ്ങളും ഞാനും കാണിച്ചു. നാലു പേര്‍ കൂടുമ്പോ മൊബൈലെടുത്ത്‌ ഒരു കാര്യവുമില്ലാതെ ആരെയെങ്കിലും വിളിക്കുക, കൂട്ടുകാരെക്കൊണ്ട്‌ മിസ്‌ കാള്‍ അടിപ്പിക്കുക, മൂന്നും നാലും കൂട്ടിയാല്‍ ഏഴാണോ എന്ന് കണ്‍ഫേം ചെയ്യാന്‍ മൊബൈലിലെ കാല്‍കുലേറ്റര്‍ ഉപയോഗിക്കുക തുടങ്ങി പലതും.പിന്നെ ഇപ്പോഴത്തെ പോലെ എല്ലാവരുടെ കയ്യിലും ഈ പറഞ്ഞ മൊതല്‍ ഇല്ലല്ലോ.ആ ഏരിയയിലാണെങ്കില്‍ പ്രത്യേകിച്ചും.സോ നമ്മളുടെ കയ്യില്‍ ഈ സാധനം കണ്ടാല്‍ ആളുകള്‍ പ്രത്യേകം ശ്രദ്ധിക്കും, അതു കാണുമ്പോള്‍ ജാഡ ഇരട്ടിയാകും. ആരെങ്കിലും ഈ സാധനം കണ്ട്‌ വല്ല ഡൗട്ടും ചോദിച്ചാല്‍ അവര്‍ക്ക്‌ ഒരു കമ്പ്ലീറ്റ്‌ ക്ലാസ്‌ തന്നെ കൊടുക്കുമായിരുന്നു ഞാന്‍.ചിലപ്പോഴൊക്കെ ഫ്രീയായി ഒരു കാള്‍ വിളിക്കാന്‍ വരെ കൊടുത്തിട്ടുണ്ട്‌.(ബില്‍ പേ ചെയ്യുന്നത്‌ കമ്പനിയാണല്ലോ..)

അങ്ങിനെ നല്ല മൂഡ്‌ ആണെങ്കില്‍ മാത്രം കസ്റ്റമര്‍ സൈറ്റില്‍ പോയും ബാക്കിയുള്ള സമയങ്ങളില്‍ ടി.വി കണ്ടും പിന്നെ മൊബൈലില്‍ ഫ്രെന്റ്സുമായി സല്ലപിച്ചും വീക്കെന്റ്സ്‌ ആയാല്‍ ലോകല്‍ ഫ്രെന്‍സുമായി ബിയറടിച്ചും തിരുവാരൂരില്‍ സസുഖം വാണിരുന്ന കാലം. അന്ന് ഏതോ ഒരു മാസത്തിലെ ഒരു ശനിയാഴ്ചയായിരുന്നു.പത്തുനാല്‍പതു കിലോമീറ്ററപ്പുറത്തുള്ള ഒരു ബാങ്കില്‍ സെര്‍വര്‍ പ്രോബ്ലം, അര്‍ജന്റായി അത്‌ അറ്റന്റ്‌ ചെയ്യണം.ഉടനേ സോള്‍വ്‌ ചെയ്തില്ലെങ്കില്‍ പിന്നെ മദ്രാസില്‍ നിന്നും ഉഗാണ്ടയില്‍ നിന്നുമൊക്കെ ഓരോരുത്തര്‍ വിളിച്ച്‌ തെറി പറയും. സൊ പെട്ടെന്നു തന്നെ ബൈക്കുമെടുത്ത്‌ ഞാനിറങ്ങി.ഓഫീസില്‍ സ്റ്റോക്കുള്ള ഹാര്‍ഡ്‌ ഡിസ്ക്‌,മെമ്മറി തുടങ്ങിയ ഐറ്റംസ്‌ ടൂള്‍ബാഗിലിട്ടിരുന്നു.ഞാന്‍ ഒരു പുലിയാണെന്നുള്ള കാര്യം മുന്‍പേ പല തവണ പറഞ്ഞതാണല്ലോ.മുക്കാല്‍ മണിക്കൂര്‍ കൊണ്ട്‌ ഞാന്‍ സ്പോട്ടിലെട്ടുകയും വെറും അഞ്ചേ അഞ്ച്‌ മിനിട്ടു കൊണ്ട്‌ ഞാന്‍ സെര്‍വര്‍ പ്രോബ്ലം സോള്‍വാക്കുകയും ചെയ്തു. (മെമ്മറി ഊരിയെടുത്ത്‌ മെമ്മറി സ്ലോട്ടിലുള്ള പൊടിയൊക്കെ ഊതിക്കളഞ്ഞ്‌ കുത്തിയപ്പോ സംഭവം ഓകെയായി.ഇതിനിപ്പോ എന്തിനാ ഒരു പുലിയുടെ ആവശ്യം എന്ന് ആരും ച്വാദിക്കരുത്‌).

കസ്റ്റമറിന്റെ കയ്യില്‍ നിന്ന് ഒരു പത്തു മുപ്പതു താങ്ക്സും മേടിച്ച്‌ പിന്നെ സ്പെഷല്‍ ടീയുമടിച്ച്‌ ഞാനിറങ്ങി, ബാക്‌ ടു ഓഫീസ്‌.അപ്പോഴാണു ഒരു കാര്യമോര്‍ത്തതു.കുറച്ചു ദൂരം പോയാല്‍ ഒരു താലൂക്‌ ഓഫീസ്‌ ഉണ്ട്‌.അവിടെനിന്ന് ഒരു സിസ്റ്റം പ്രോബ്ലം കാള്‍ വന്നിട്ടു അറ്റെന്‍ഡ്‌ ചെയ്യാതെ പെന്റിങ്ങ്‌ ആക്കി വച്ചിട്ട്‌ രണ്ടു ദിവസമായി.എന്തായലും ഇത്ര ദൂരം വന്നതല്ലേ, സംഭവം എന്താണെന്ന് നോക്കിക്കളയാം എന്ന് വിചാരിച്ച്‌ വണ്ടി അങ്ങോട്ട്‌ വിട്ടു.അവിടെ ചെന്നപ്പോള്‍ ഓഫീസില്‍ ആരുമുള്ള ലക്ഷണമില്ല.ഒരു പ്രായമായ വല്ല്യപ്പന്‍ മാത്രം ഇരിക്കുന്നുണ്ട്‌. ഞാന്‍ ബൈക്‌ സ്റ്റാന്റില്‍ വച്ച്‌ ഒരു കയ്യില്‍ ടൂള്‍ കിറ്റും മറ്റേ കയ്യില്‍ മൊബൈലുമായി വല്ല്യപ്പന്റെ അടുത്തേക്ക്‌ ചെന്ന് 'ഇവിടാരുമില്ലേ കാര്‍ന്നോരേ' എന്ന് തമിഴില്‍ ചോദിച്ചു. ഇന്‍ഡ്ര് ശനിക്കളമൈ.... അതിനാലെ ആരും വരലൈ , നീങ്കെ എങ്കെരിന്ത്‌ വരീങ്കെ' കാര്‍ന്നോരുടെ മറുപടി.എന്റെ കയ്യിലെ ബാഗും ഫോണും പിന്നെ എന്റെ ശുദ്ധ തമിഴും കാരണം 'ഇവനാരഡൈ' എന്ന ഭാവമായിരുന്നു കക്ഷിയുടെ മുഖത്ത്‌.നാന്‍ എച്‌.സി.എല്‍ കമ്പനീലിരുന്ത്‌ വരേന്‍ , പോയിട്ട്‌ അപ്പുറം വരേന്‍ എന്നും പറഞ്ഞ്‌ അധികം സമയം കളയാതെ ഞാന്‍ തിരിച്ചു നടന്നു.

'തമ്പീ കൊഞ്ചം നില്ല്' എന്ന് പറഞ്ഞുകൊണ്ട്‌ കാര്‍ന്നോര്‍ ബൈക്കിനടുത്തേക്ക്‌ വന്നു.കക്ഷിയുടെ നോട്ടം എന്റെ കയ്യിലെ മൊബെലില്‍ ആയിരുന്നു.അതെന്താണെന്ന് കക്ഷിക്കറിയണം.ആഹാ എന്നോടാണോ മൊബൈലിനെ പറ്റി ചോദിക്കുന്നേ..ഇതിപ്പോ സ്വതവേ വീക്‌ പോരെങ്കില്‍ പ്രഗ്ഗ്നന്റ്‌ ന്ന് പറഞ്ഞപോലെയായി.ഞാന്‍ ബാഗ്‌ ബൈകിനു മുകളില്‍ വച്ചതിനു ശേഷം വല്ല്യപ്പനു മൊബൈലിനെ പറ്റി ഒരു ഡീറ്റൈല്‍ഡ്‌ ക്ലാസ്‌ തന്നെ കൊടുത്തു.വല്ല്യപ്പന്റെ ഡൗബ്ട്സ്‌ എല്ലാം ക്ലിയര്‍ ആക്കി.സാമ്പിള്‍ ആയി ആ ഓഫീസിലെ ഫോണിലേക്ക്‌ ഒരു മിസ്‌ കാള്‍ കൊടുത്ത്‌ ഫോണ്‍ റിങ്ങ്‌ ചെയ്യുന്ന സൗണ്ട്‌ കക്ഷിയുടെ ചെവിട്ടില്‍ വച്ചു കേള്‍പ്പിച്ചപ്പൊ ആള്‍ ഹാപ്പി.തമിഴില്‍ കുറെ നന്ദ്രിയെല്ലാം പറഞ്ഞ്‌ കക്ഷി ഫോണ്‍ തിരിച്ചു തന്നു, എന്നിട്ടിങ്ങനെ പറഞ്ഞു. "തമ്പീ ഇത്‌ ഇങ്കെ യാരും വാങ്കമാട്ടാങ്കെ.. വേറെ എന്ന ഐറ്റംസ്‌ ബാഗിലിരുക്ക്‌' . അട പാവി, എന്റെ ബാഗും ടക്‌-ഇന്‍ ചെയ്ത ഡ്രെസ്സുമൊക്കെ കണ്ടപ്പോ 'സോപ്‌,ചീപ്‌,കണ്ണാടി' ഐറ്റംസ്‌ വീടുകളിലും ഓഫീസുകളിലും പോയി വില്‍ക്കുന്ന ടീമാണെന്നല്ലേ വല്ല്യപ്പന്‍ വിചാരിച്ചത്‌.ഫോണ്‍ പോക്കറ്റിലിട്ട്‌ വേഗം ബൈക്‌ സ്റ്റാര്‍ട്ടാക്കി സ്ഥലം കാലിയാക്കനൊരുങ്ങി.'തമ്പീ നീങ്കെ പോയി തിങ്കള്‍ക്കളമൈ വാങ്കെ.. വരുമ്പോത്‌ കാല്‍ക്കുലേറ്റര്‍,പേന,ഫോറിന്‍ സ്പ്രേ മതിരി ഐറ്റംസ്‌ കൊണ്ടുവാങ്കെ".വല്ല്യപ്പന്‍ എന്നെ വിടാനുള്ള ഭാവമില്ലായിരുന്നു.'ഓകെ പെരിയവരേ' എന്ന് പറഞ്ഞുകൊണ്ട്‌ ഞാന്‍ വണ്ടി വിട്ടു.
അതില്‍പിന്നെ നാട്ടുകാര്‍ക്ക്‌ മൊബെലിനെ പറ്റി സ്റ്റഡി ക്ലാസ്‌ കൊടുക്കുന്ന പരിപാടി ഞാന്‍ നിര്‍ത്തി.

Thursday, October 05, 2006

ചങ്ങനാശേരി സൂപ്പര്‍ഫാസ്റ്റ്

ത്രിശ്ശൂര്‍ റ്റു ട്രിച്ചി - അധ്യായം 2 - ചങ്ങനാശേരി സൂപ്പര്‍ഫാസ്റ്റ്‌.

എന്റെ കഴിഞ്ഞ പോസ്റ്റ്‌ ആയ 'എക്സ്പ്രസ്‌' വന്‍ വിജയം കൈവരിച്ചതിന്റെ പശ്ചാത്തലത്തില്‍ (പോസ്റ്റര്‍ പോലും ഒട്ടിക്കാത്ത പടങ്ങളെ പോലും "ബ്ലോക്‌ ബസ്റ്റര്‍ ചലചിത്രം" എന്ന് ടീവീല്‍ പറയുന്നത്‌ കേട്ടിട്ടില്ലേ,അതേ മാതിരി ഒന്നു പറഞ്ഞുനോക്കിയതാ...ക്ഷമി.) അടുത്ത ഒരു അനുഭവകഥ പറയുവാന്‍ ആഗ്രഹിക്കുകയാണു സുഹ്രുത്തുക്കളേ .... കഴിഞ്ഞ അനുഭവം തമിഴ്‌നാട്‌ സര്‍ക്കാര്‍ വക വണ്ടിയിലായിരുന്നെങ്കില്‍ ഇത്തവണ അതു നമ്മുടെ സ്വന്തം ആനവണ്ടിയിലായിരുന്നു.

ഓണം,വിഷു,ക്രിസ്മസ്‌ തുടങ്ങിയ വിശേഷാവസരങ്ങള്‍ക്കും മറ്റു പല പല പരിപാടികള്‍ക്കുമായി കുറഞ്ഞത്‌ രണ്ടു മാസത്തിലൊരിക്കലെങ്കിലും കുടുമം സന്ദര്‍ശിക്കുക എനിക്കൊരു ശീലമായിരുന്നു.കേന്ദ്രസര്‍ക്കാര്‍ വക ടീ ഗാര്‍ഡന്‍ എക്സ്പ്രസ്‌ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന കൊച്ചിന്‍ എക്സ്പ്രസ്‌ ആണു നാട്ടിലേക്ക്‌ പോകാന്‍ മുഖ്യ ആശ്രയം.(റയില്‍ വേയുടെ ഒരു കാര്യമേ.... ഒരു തേയിലചെടിയുടെ പരിസരത്തു കൂടി പോകാത്ത വണ്ടിക്ക്‌ കൊടുത്തിരിക്കുന്ന പേരു, ടീ ഗാര്‍ഡന്‍ എക്സ്പ്രസ്‌. അതേ മാതിരി ഒരു ഐലന്റിലും പോകാത്ത ബാംഗ്ലൂര്‍-കന്യാകുമാരി വണ്ടിയുടെ പേരു ഐലന്റ്‌ എക്സ്പ്രസ്‌..!!!)
ബട്‌ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം നിമിത്തം ചിലപ്പോഴൊക്കെ നമ്മുടെ തേയിലത്തോട്ടം എക്സ്പ്രസ്‌ എനിക്ക്‌ കിട്ടാറില്ല.അങ്ങനെയുള്ള അവസരങ്ങളില്‍ ഒരു വഴിയുള്ളത്‌ നേരെ അടുത്ത ബസ്‌ പിടിച്ച്‌ കോയമ്പത്തൂര്‍ക്ക്‌ വിടുക എന്നുള്ളതാണു.അവിടെ നിന്ന് ഐതര്‍ ത്രിശ്ശൂര്‍ ഓര്‍ ഡയരക്റ്റ്‌ ചാലക്കുടി.പക്ഷേ ഒരു പ്രശ്നമുള്ളതെന്താണെന്ന് വച്ചാല്‍ കോയമ്പത്തൂര്‍ നിന്ന് ത്രിശ്ശൂരെത്തുമ്പൊഴേക്കും മനുഷ്യന്റെ പരിപ്പിളകും.കാരണം കോയമ്പത്തൂര്‍ നിന്നു മുതല്‍ വണ്ടിയിലുള്ള തിരക്ക്‌ തന്നെ.കോയമ്പത്തൂര്‍ ഗാന്ധിപുരത്ത്‌ ഒരു ഉത്സവത്തിനുള്ള ആള്‍ക്കാര്‍ ഉണ്ടാകും.എല്ലാവരും സേലം,ഈറോഡ്‌ ഏരിയായില്‍ ഉള്ള കോളേജുകളിലെ പിള്ളേര്‍ ആയിരിക്കും.പേണ്മണികളുടെ വായ നോക്കി ക്ഷീണം മാറ്റം എന്നു വച്ചാല്‍ അതും നടപ്പില്ല.കാരണം എല്ലാം ആള്‍ റെഡി എങ്കേജ്ഡ്‌ ആയിരിക്കും,ഏതെങ്കിലും ഒരു കോളേജ്‌ പയ്യന്റെ കൂടെ.ഒരു ചൂണ്ടയില്‍ കൊത്തിയ മീനിനു വീണ്ടും ഇരയിടുന്ന പരിപാടി നമുക്ക്‌ പണ്ടേയില്ലാ.

പിന്നെ ഒരേ ഒരു വഴിയുള്ളത്‌ , 8 മണിക്ക്‌ വരുന്ന നമ്മുടെ കേരളനാടിന്റെ അഭിമാനമായ ആനവണ്ടിയാണു.വേളാങ്കണ്ണിയില്‍ നിന്ന് തഞ്ചാവൂര്‍,ട്രിച്ചി,കോയമ്പത്തൂര്‍,ത്രിശ്ശൂര്‍,കോട്ടയം വഴി ചങ്ങനാശേരി വരെ പോകുന്ന കെ.എസ്‌.ആര്‍.ടി.സി ഇന്റര്‍സ്റ്റേറ്റ്‌ സൂപ്പര്‍ ഫാസ്റ്റ്‌ പാസഞ്ചര്‍.വരും എന്ന് പറഞ്ഞിട്ട്‌ വരാതിരിക്കുന്ന സ്വഭാവം നല്ലോണം ഉള്ളത്‌ കൊണ്ട്‌ ഞാന്‍ ഈ പറഞ്ഞ വണ്ടിയെ നന്‍പാറില്ല.മാത്രവുമല്ല ലേറ്റസ്റ്റ്‌ മോഡല്‍ പുഷ്‌ ബാക്‌ സീറ്റും സൂപ്പര്‍ എയര്‍ സസ്പെന്‍ഷനും ഉള്ളതുകൊണ്ട്‌ വണ്ടീക്കേറിയിരുന്ന് അര മണിക്കൂര്‍ ആകുമ്പോഴേക്കും മനുഷ്യന്റെ നടുവിന്റെ അടപ്പിളകും.ഇടക്കിടക്ക്‌ ബ്രേക്ഡൗണ്‍ ആകുകയെന്നതും ചുള്ളന്റെ ഒരു ഹോബിയായിരുന്നു(ഒരു തവണ എനിക്കനുഭവമുണ്ട്‌).എന്തൊക്കെയായാലും ഈ ശകടത്തിനു ഒടുക്കത്തെ സ്പീഡ്‌ ആണു.ഏഴേ ഏഴു മണിക്കൂര്‍ കൊണ്ടു സാധനം ത്രിശ്ശൂരെത്തും.പിന്നെ തിരക്കു ഒട്ടും ഇല്ലാത്തതുകൊണ്ട്‌ സീറ്റ്‌ കിട്ടുകയും ചെയ്യും. (തമിഴ്‌നാടിന്റെ ബസ്സുകള്‍ യാത്രക്കാരെ വിളിച്ചുകയറ്റുമ്പോള്‍ നമ്മുടെ ആനവണ്ടിയുടെ പാപ്പാന്മ്മാര്‍ക്ക്‌ എങ്ങനെയെങ്കിലും ശകടം കൊണ്ടു എത്തിച്ചാ മതി എന്ന മനോഭാവമാണു.ആളു കേറിയാലും കൊള്ളാം കേറിയില്ലെങ്കിലും കൊള്ളാം.)

അങ്ങനെ ആ കൊല്ലം ഓണത്തിനു നാട്ടീപ്പോകാന്‍ മാനേജറണ്ണന്റെ കാലു പിടിച്ചു നാലു ദിവസത്തെ ലീവ്‌ മേടിച്ചു.ആ ദിവസത്തെ പണിയെല്ലാം കഴിഞ്ഞ്‌ റൂമില്‍ പോയി ബാഗെല്ലാം എടുത്തു വന്നപ്പോഴേക്കും സമയം ഏഴര.ഇനി ട്രെയിന്‍ കിട്ടുന്ന കാര്യം കഷ്ടം.ആനവണ്ടി തന്നെ ശരണം എന്നു വിചാരിച്ചു കൊണ്ട്‌ നേരെ സെന്റ്രല്‍ ബസ്സ്റ്റാന്റിലേക്ക്‌ വിട്ടു.വണ്ടി വരാന്‍ ഇനിയും സമയമുണ്ട്‌.സൊ , നടുവേദന , ഉറക്കമില്ലായ്മ എന്നിവ പരിഹരിക്കാന്‍ വേണ്ടി ബസ്സ്റ്റാന്റിനു ഓപ്പ്പൊസിറ്റ്‌ ഉള്ള ഡൈനാസ്റ്റി ബാറില്‍ നിന്നു രണ്ടു കരടിക്കുട്ടനെ പെട്ടെന്നു തന്നെ അകത്താക്കി. എന്റെ വാച്ചോ അല്ലാ ഡ്രൈവറുടെ വാച്ചോ ഏതിനാണു മിസ്റ്റേക്‌ എന്നറിയില്ല, കറക്റ്റ്‌ 8 മണിക്ക്‌ തന്നെ ബസ്‌ എത്തി.ചാടി പെടച്ചു കേറി നോക്കിയപ്പൊ സീറ്റൊന്നും ബാക്കിയില്ല.പണി കിട്ടിയല്ലോ എന്നു വിചാരിചു ഒന്നു കൂടെ സ്കാന്‍ ചെയ്തുനോക്കിയപ്പൊ , അതാ ഫ്രണ്ട്‌ സീറ്റില്‍ ഒരുത്തന്‍ മാത്രം ഇരിക്കുന്നു, അല്ലാ കിടക്കുന്നു. എന്ത്‌......ബാക്കിയുള്ളവന്‍ ബിയറടിച്ച്‌ കമ്പിയേല്‍ പിടിച്ച്‌ നില്‍ക്കുമ്പൊ , ഒരുത്തന്‍ മാത്രം കിടന്നുറങ്ങുകയോ.എന്റെ ഞെരമ്പിലെ ആല്‍കഹോള്‍ ആളിക്കത്തി.എന്തായാലും ഞാന്‍ വയലന്റ്‌ ആകുന്നതിനു മുന്‍പു അങ്ങേര്‍ എഴുന്നേറ്റ്‌ നീങ്ങിയിരുന്നു(എന്റെ ഭാഗ്യം).

കണ്ടക്ടര്‍ ചേട്ടന്റെ കയ്യില്‍ നിന്ന് രൂപാ നൂറ്റിചില്വാനം മുടക്കി ചാലക്കുടിക്ക്‌ ഒരു ടിക്കറ്റും വാങ്ങി പോക്കറ്റിലിട്ട്‌ ഞാനിരുന്നു, അതായത്‌ ഏറ്റവും മുന്നിലെ ലെഫ്റ്റ്‌ സൈഡ്‌ സീറ്റില്‍.ഡ്രൈവറുചേട്ടന്‍ ആള്‍ ഒരു ഓള്‍ഡ്‌ പീസ്‌ ആണെങ്കിലും അഹങ്കാരത്തിനു ഒരു കുറവുമുണ്ടായിരുന്നില്ല.അത്യാവശ്യത്തിനു പഴക്കമുള്ള (കെ.എല്‍.15 - 3711) ആ ശകടം അങ്ങേര്‍ നൂറേ നൂറിലാണു പറപ്പിക്കുന്നത്‌.വണ്ടിയുടെ പഴക്കം ആകെയുള്ള ഒരു 'കട കട' ശബ്ദത്തില്‍ നിന്ന് മനസ്സിലാക്കാമായിരുന്നു.കുറച്ചു നേരം കഴിഞ്ഞ്‌ കയ്യിലെ കര്‍ചീഫ്‌ കൊണ്ട്‌ കണ്ണ് മൂടിക്കെട്ടി ഞാന്‍ ഉറങ്ങാനുള്ള ഒരു സെറ്റപ്പിലായി.അങ്ങനെ വീട്ടില്‍ വെളുപ്പാന്‍ കാലത്തു തന്നെ എത്തുമ്പോള്‍ കിട്ടുന്ന സ്പെഷല്‍ ഓണ അടയും സ്വപ്നം കണ്ടു ഞാനുറങ്ങി.കുറേ നേരം കഴിഞ്ഞ്‌ ഞാനുണര്‍ന്നു,ഉറക്കം മതിയായതുകൊണ്ടൊന്നുമല്ലാ ആകെപ്പാടെയുള്ള കര്‍ണ്ണകഠോര ശബ്ദം സഹിക്കാതെ. സമയം അപ്പൊ ഏതാണ്ട്‌ 11 ആയിരുന്നു.ഞാന്‍ മാത്രമല്ല വണ്ടിയിലെ ഏകദേശം എല്ലാവരും ഉണര്‍ന്നിരിക്കുകയായിരുന്നു. ഈ പറഞ്ഞ 'കട കട' ശബ്ദം വരുന്നത്‌ വണ്ടിയുടെ മുന്‍ഭാഗത്തുനിന്നായിരുന്നു,കൃത്യമായി പറഞ്ഞാല്‍ ലെഫ്റ്റ്‌ സൈഡിലുള്ള ഗ്ലാസ്‌ വിന്‍ഡൊ ആടുന്ന ശബ്ദം.ഓരോ പത്ത്‌ കിലോമീറ്ററിനും 10 ഡസിബല്‍ വച്ച്‌ ആ ശബ്ദം കൂടിക്കൊണ്ടിരുന്നു.

കുറച്ചു നേരം കഴിഞ്ഞ്‌ 'ടീ , കാഫി' അടിക്കാനായി വണ്ടി ഒരു ഹൈവേ മോട്ടലിന്റെ മുന്നില്‍ നിര്‍ത്തി.ചായകുടിയെല്ലാം കഴിഞ്ഞ്‌ ഡ്രൈവറുചേട്ടന്‍ (വല്ല്യപ്പന്‍ എന്നു പറയുന്നതാണു കൂടുതല്‍ ശരി) എവിടെ നിന്നോ ഒരു പാക്കിംഗ്‌ ടേപ്‌ സങ്കടിപ്പിച്ചു കൊണ്ടു വന്നു.ഗ്ലാസ്‌ ഇളകുന്ന ഭാഗങ്ങളിലൊക്കെ ടേപ്പൊട്ടിച്ച്‌ ഒരു വിധം സംഭവം ഓകെ ആക്കി.ഒരു കൈ സഹായത്തിനു കക്ഷിയുടെ കൂടെ ഞാനുമുണ്ടായിരുന്നു. ഇനി ഒരു മണിക്കൂര്‍ കൊണ്ടു കോയമ്പത്തൂര്‍ എത്തും,പിന്നെ ഒരു മണിക്കൂര്‍ കൂടെ കഴിഞ്ഞാല്‍ പാലക്കാട്‌.അവിടെയെത്തിയാല്‍ വണ്ടി മാറ്റാം.അതു വരെ വണ്ടിയുടെ ഗ്ലാസ്‌ ആ ടേപ്പിന്റെ കയ്യില്‍..!!

ടാറ്റാ ഭഗവാനേയും ലെയ്‌ലാന്റ്‌ ഭഗവതിയെയും മനസ്സില്‍ ധ്യാനിച്ചു കൊണ്ട്‌ വല്ല്യപ്പന്‍ വണ്ടിയെടുത്തു.സ്പീഡ്‌ നൂറേ നൂറില്‍ നിന്ന് ഒരു 70-80 ലെവലില്‍ ആക്കി പാലക്കാടിനെ ലക്ഷ്യമാക്കി ആനവണ്ടി കുതിക്കാതെ പാഞ്ഞു.കുറച്ചു നേരം കഴിഞ്ഞപ്പോഴെക്കും ഒട്ടിച്ച ടേപ്പെല്ലാം വിട്ടു തുടങ്ങി.വണ്ടി കോയമ്പത്തൂര്‍ എത്താറായപ്പൊഴേക്കും പഴയ 'കട കട' ശബ്ദം അത്യാവശ്യത്തിനു കേട്ടു തുടങ്ങി.വണ്ടിയിലെ എല്ലാവരും നാട്ടിലേക്കുള്ളവരാണെന്നും അതിനാല്‍ കോയമ്പത്തൂര്‍ ആളിറക്കം ഇല്ല എന്നും കണ്ടക്ടറണ്ണന്‍ പറഞ്ഞതനുസരിച്ച്‌ സിറ്റിയില്‍ കേറാതെ ബൈപാസ്‌ വഴി വല്ല്യപ്പന്‍ വണ്ടി വിട്ടു.ഏതാണ്ട്‌ വാളയാര്‍ ചെക്‌ പോസ്റ്റ്‌ കഴിഞ്ഞ്‌ കുറച്ചു ദൂരം പോയപ്പോഴേക്കും ഗ്ലാസ്‌ കമ്പ്ലീറ്റ്‌ ആടി വീഴാറായി.ഒരു ചെറിയ പീസ്‌ പൊട്ടി താഴെ വീഴുകയും ചെയ്തു.

വല്ല്യപ്പന്‍ സൈഡൊതുക്കി വണ്ടി നിര്‍ത്തി.ഡ്രൈവറും കണ്ടക്ടറും കൂടിയുള്ള ഒരു കൂലങ്കഷ ചര്‍ച്ചക്കു ശേഷം വണ്ടി ഇനി ഓടിക്കാന്‍ പറ്റില്ലെന്നും അടുത്ത വണ്ടി വരുമ്പോള്‍ എല്ലാവരെയും അതില്‍ കേറ്റി വിടാമെന്നും അല്ലാത്തവര്‍ക്ക്‌ റീഫണ്ട്‌ തരാമെന്നുമുള്ള ഫൈനല്‍ ഡിസിഷനില്‍ അവര്‍ എത്തിച്ചേര്‍ന്നു.പിന്നേ പാതിരാത്രി ഒരു മണിക്കല്ലേ ഇനി ഒരു വണ്ടി ഉടനേ വരാന്‍ പോകുന്നത്‌.അങ്ങനെ വന്നാല്‍ തന്നെ സാധനം ഹൗസ്‌ ഫുള്‍ ആയാണു വരുക.ഏതാണ്ടെല്ലാവരും ഡ്രെവര്‍ &‌ കണ്ടക്ടര്‍ പെയറിനോട്‌ ചൂടായി.വെളുപ്പാന്‍ കാലത്തു വീട്ടില്‍ മാവേലിയായി കേറാന്‍ പറ്റില്ലെന്നറിഞ്ഞ ഞാനും അത്യാവശ്യം വയലന്റ്‌ ആയി.വേളാങ്കണ്ണിയില്‍ ഭജനയിരിന്ന് വീട്ടിലേക്ക്‌ തിരിച്ചു പോകുന്ന ഒരു ഓള്‍ഡ്‌ കോട്ടയം കപ്പിള്‍സ്‌ ഉത്തരവാദിത്തപ്പെട്ടവരെ കോടതി കേറ്റുമെന്ന് ഭീഷണി മുഴക്കി.അവരുടെ മോന്‍ കണ്‍സ്യൂമര്‍ കോര്‍ടിലെ ഏതോ ഒരു കുളാണ്ടര്‍ ആണത്രെ.ഗതാഗത മന്ത്രിയായ ബാലകൃഷ്ണപിള്ളയാണു വണ്ടിയുടെ ഈയവസ്ഥക്കു കാരണമെന്ന് ഏതോ ഒരുത്തന്‍ പിന്നില്‍നിന്ന് പറയുന്നുണ്ടായിരുന്നു.അതിനെ ഏറ്റുപിടിക്കാന്‍ വേറെ ചിലരും.ചുരുക്കത്തില്‍ പാതിരാത്രിക്ക്‌ നടുറോഡില്‍ കിടന്ന് ആകെ ബഹളം.അവസാനം എങ്ങനെയായാലും, ഇനി വണ്ടിയുടെ രണ്ടു ചക്രം തന്നെ ഊരിപ്പോയാലും വണ്ടി വിട്ടേ പറ്റൂ എന്നുള്ള ആക്രമാസക്തരായ ജനങ്ങളുടെ ആവശ്യം അവര്‍ക്ക്‌ സമ്മതിക്കേണ്ടി വന്നു.അപ്പോഴുമുണ്ട്‌ ഒരു ചെറിയ പ്രശ്നം.ആ അവസ്ഥയില്‍ വണ്ടി ഓടിക്കാന്‍ പറ്റില്ല.ചില്ല് മൊത്തം പൊട്ടി വീണാല്‍ ആകെ പണിയാകും.ആകെയുള്ള വഴി ലെഫ്റ്റ്‌ സൈഡ്‌ ചില്ല് കമ്പ്ലീറ്റ്‌ ഊരി മാറ്റി വച്ചിട്ട്‌ പതുക്കെ സാവധാനം ധീരേ ധീരേ ഓടിച്ചു പോണം.ചില്ല് ഊരി മാറ്റാന്‍ ഒരു കൈ സഹായത്തിനു നിന്ന എന്റെ കയ്യില്‍ തന്നെ വല്ല്യപ്പന്‍ ചില്ല് ഊരി തന്നു.ഞാന്‍ അതും പിടിച്ചു കൊണ്ട്‌ ബോണറ്റിന്റെ മേലെ എന്റെ ബാഗും വച്ചു അതില്‍ കേറിയിരുന്നു.വണ്ടി വിട്ടു, ഒരു 30-35 സ്പീഡില്‍.ഞാന്‍ എഴുന്നള്ളത്തിനു ഭഗവതി വിഗ്രഹവും കൊണ്ടു ആനപ്പുറത്തിരിക്കുന്ന മാതിരി ചില്ലും പിടിച്ചു കൊണ്ട്‌ ബോണറ്റിലും.

എന്തായാലും ഒരു രണ്ടരയോടെ ശകടം പാലക്കാട്‌ സ്റ്റാന്റിലെത്തി.വണ്ടി ചേഞ്ച്‌ ചെയ്യണം എല്ലാവരും ഇറങ്ങിക്കോളൂ എന്ന് കണ്ടക്ടറണ്ണന്‍ പറഞ്ഞതനുസരിച്ച്‌ എല്ലാവരും ഇറങ്ങി വണ്ടി കാലിയായി.പത്തു മിനിട്ടായിട്ടും വണ്ടിയേയും സാരഥികളെയും കാണാനില്ല.ആള്‍ റെഡി ചൂടായി നില്‍ക്കുന്ന എല്ലാവരും വയലന്റ്‌ ആവാന്‍ തുടങ്ങി.അതോണ്ടെന്തു കാര്യം, ആരെന്തൊക്കെ പറഞ്ഞാലും സര്‍ക്കാര്‍ വക കാര്യങ്ങള്‍ അതിന്റെ മുറ പോലെയല്ലേ നടക്കൂ.. രണ്ടു പേര്‍ സ്റ്റേഷന്‍ മാസ്റ്ററുടെ അടുത്ത്‌ പോയി കാര്യം തിരക്കിയപ്പോള്‍ സ്പെയര്‍ ആയി വേറെ വണ്ടിയില്ലെന്നും ചില്ല് മാറ്റിയിട്ട ശേഷം സെയിം വണ്ടി തന്നെ വിടുമെന്നും അറിയിപ്പുണ്ടായി.ഇനി ഓണ അട പോയിട്ട്‌ ഓണ സദ്യ തന്നെ മിസ്‌ ആകുമോ എന്നു ആലോചിച്ചു ഒരു ടീയുമടിച്ച്‌ സ്റ്റാന്റിലെ പെട്ടിക്കടയില്‍ നിന്ന് ഒരു നാനയും മേടിച്ചു വായിച്ചിരിക്കുമ്പോഴാണു , ഒരു തിരോന്തരം സൂപ്പര്‍ഫാസ്റ്റ്‌ സ്റ്റാന്റിലേക്ക്‌ ഇരമ്പിപാഞ്ഞെത്തിയത്‌.കുറച്ചു കാശു പോയാലും വേണ്ടില്ലാ സമയത്ത്‌ കുടുമത്തെത്തിയാല്‍ മതി എന്നു വിചാരിച്ചു കൊണ്ട്‌ ഒടുക്കത്തെ തിരക്കായിട്ടും അതില്‍ ചാടിക്കേറി.

നാലരയോടെ സാധനം ത്രിശ്ശൂരെത്തിയപ്പോള്‍ എതാണ്ട്‌ പകുതിയോളം പേരു അവിടെയിറങ്ങി.ഇനി ചാലക്കുടിയില്‍ എത്തി അവിടെ നിന്നു വണ്ടി പിടിച്ച്‌ വീട്ടിലെത്തുമ്പോഴേക്കും നേരം വെളുക്കും.അപ്പോ മാവേലിയായി വെളുപ്പാന്‍ കാലത്തു തന്നെ ഞാനെത്തുമെന്ന് അമ്മക്ക്‌ കൊടുത്ത വാക്കു തെറ്റും.എന്താ ചെയ്ക.... അവസാനം കണ്ടക്ടറണ്ണന്റെ കാലു പിടിച്ചു ഓണ്‍ ദ വേ കൊടകരയില്‍ ഇറങ്ങാന്‍ തീരുമാനിച്ചു.(വിശാല്‍ജിയുടെ അതേ കൊടകര..!!). കണ്ടക്ടറണ്ണന്‍ എന്റെ ആപ്ലികേഷന്‍ ഫയലില്‍ സ്വീകരിച്ച്‌ അപ്രൂവ്‌ ചെയ്യുകയും അങ്ങിനെ അഞ്ചു മണിയോടെ കൊടകര ബൈപാസ്സില്‍ എന്നെ തട്ടുകയും ചെയ്തു.എന്റെ പ്രതീക്ഷ തെറ്റിയില്ല... ഓണമായിട്ടും വെളുപ്പാന്‍ കാലത്തു തന്നെ അധ്വാനിക്കുന്ന യുവജനങ്ങളുള്ള കൊടകരയിലെ ഒരു ഓട്ടോ ചേട്ടന്‍ എന്നെ അഞ്ചേമുക്കാലോടെ കുടുമത്തെത്തിച്ചു,ഓണം സ്പെഷല്‍ ആയി രൂപാ നൂറു വാങ്ങിച്ചെങ്കിലും.
അങ്ങനെ ആ കൊല്ലവും ഞാന്‍ ഓണ അട ചൂടോടെ തിന്നു.

Thursday, September 28, 2006

എക്സ്പ്രസ്

ത്രിശ്ശൂര്‍ റ്റു ട്രിച്ചി - അധ്യായം 2 - എക്സ്പ്രസ്‌.

ജോലിയില്‍ കേറി ഏകദേശം ഒന്ന് ഒന്നര കൊല്ലം കഴിഞ്ഞു. അപ്പോഴെക്കും ഞാന്‍ ആള്‍മോസ്റ്റ്‌ ഒരു പുലി ആയിരുന്നു. പി.സി , വിന്‍ഡോസ്‌ , പ്രിന്റര്‍ തുടങ്ങിയ ചെറിയ ഇരകളെ കൊല്ലാനും , സെര്‍വര്‍ , യുനിക്സ്‌ തുടങ്ങിയ വല്യ റേഞ്ചിലുള്ള ഇരകളെ ഒറ്റക്കാണെങ്കില്‍ മാന്താനും അല്ലാ വലിയ പുലി (സീനിയര്‍ എഞ്ചിനീയര്‍) കൂടെയുണ്ടെങ്കില്‍ കൊല്ലാനും കരുത്തുള്ള ഒരു കുട്ടിപ്പുലി.

അന്ന് ഒരു ശനിയാഴ്ചയായിരുന്നു. (ചുമ്മാ...അമ്മ തന്നാണേ എനിക്കറിയില്ലാ അന്ന് ശനിയാഴ്ചയായിരുന്നോന്ന്).പതിവു പോലെ ഓഫീസില്‍ വന്ന് ഒരു ടീ അടിച്ചതിനു ശേഷം അന്നത്തെ പ്രോഗ്രാം ചെക്‌ ചെയ്തപ്പ്പ്പോള്‍ മനസ്സിലായി, കാള്‍സ്‌ അസൈന്‍ ചെയ്ത അണ്ണന്‍ എനിക്കിട്ടൊരു പണി തന്നെന്ന്.ഇന്‍ഡ്യാ സിമന്റ്സ്‌ എന്ന കസ്റ്റമറിന്റെ അടുത്താണു അന്നു പോകേണ്ടത്‌.(ശങ്കര്‍ സിമന്റ്സ്‌ ഉണ്ടാക്കുന്ന ഫാക്ടറി). കസ്റ്റമറും അവിടത്തെ സിസ്റ്റംസും നീറ്റ്‌ ആണു, ഒരു പ്രശ്നവുമില്ലാ. ആകെ ഒരു പ്രശ്നമുള്ളത്‌,സംഭവം ഉള്ള സ്ഥലമാണു, ഒരു വിഷുകേറാമൂല. കൃത്യമായി പറഞ്ഞാല്‍ ട്രിച്ചിയില്‍ നിന്ന് ഏകദേശം ഒരു എണ്‍പത്‌ കിലോമീറ്റര്‍ ചെന്നൈ റൂട്ടില്‍ പോയാല്‍ തൊളുതൂര്‍ എന്ന സ്ഥലം വരും, അവിടെ നിന്ന് ഒരു ഇരുപത്തഞ്ച്‌ കിലോമീറ്റര്‍ റൈറ്റ്‌ കട്‌ ചെയ്തുപോയി , വീണ്ടും ഒരു അഞ്ചാറു കിലോമീറ്റര്‍ റൈറ്റില്‍ പോയാല്‍ എത്തുന്ന സ്ഥലം.പേരു പെന്നാടം, പൊന്നു കൊടുക്കാമെന്നു പറഞ്ഞാലും എഞ്ചിനീയര്‍സ്‌ പോകാന്‍ മടിക്കുന്ന സ്ഥലം.

പക്ഷേ, ആത്മാര്‍ഥമായി അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ പ്രതിനിധിയും പിന്നെ പുതിയ പുതിയ കാര്യങ്ങള്‍ പഠിക്കാനും പുതിയ ദേശങ്ങള്‍ കാണാനും ആഗ്രഹമുള്ളവനായ ഈയുള്ളവനു ആ കാള്‍ ഒരു ബുദ്ധിമുട്ടായേ തോന്നിയില്ല (തോന്നിയിട്ടും വല്യ കാര്യമില്ലത്തതുകൊണ്ടാ).പെട്ടിയും തൂക്കി ഞാനിറങ്ങി, എന്നത്തേയും പോലെ.വണ്ടിയുടെ സൗന്ദര്യം നോക്കാതെ കിട്ടിയ ഒരെണ്ണത്തില്‍ പെടച്ചു കേറി ഞാന്‍ കസ്റ്റമര്‍ സൈറ്റില്‍ എത്തി.ആ ഫാക്ടറിയിലുള്ള മൊത്തം സിസ്റ്റംസിന്റെയും അവരുടെ ബന്ധുക്കളായ പ്രിന്റേര്‍സിന്റെയും പ്രശ്നങ്ങളൊക്കെ പരിഹരിച്ചു വന്നപ്പ്പ്പോഴേക്കും സമയം ഏതാണ്ട്‌ 8 മണിയായി.വളരെ സ്നേഹസമ്പന്നനായ ഐ.ടി. മാനേജര്‍ എന്നെ ട്രിച്ചി ബസ്‌ കിട്ടുന്ന തൊളുതൂര്‍ എന്ന സ്ഥലത്തെത്തിക്കാനുള്ള വണ്ടി ഏര്‍പ്പാട്‌ ചെയ്ത്‌ തന്നു.

പണ്ടു മുതലേ എനിക്കീ ഫാസ്റ്റ്‌,സൂപ്പര്‍ ഫാസ്റ്റ്‌,എക്സ്പ്രസ്‌ ഇനത്തില്‍പ്പെടുന്ന വണ്ടികളെ പ്രത്യേക ഇഷ്ടമാണു.എല്ലാ വണ്ടികളെയും ഓവര്‍ടേക്‌ ചെയ്ത്‌ പോകുന്ന ആ വണ്ടിയില്‍ പോകാന്‍ വളരെ വളരെ ഇഷ്ടമാണു,പ്രത്യേകിച്ചും ഡ്രൈവറുടെ തൊട്ടത്തുള്ള സീറ്റിലിരുന്ന്.ആ റൂട്ടിലാണെങ്കില്‍ കമ്പ്ലീറ്റ്‌ എക്സ്പ്രസ്‌ ബസ്‌ മാത്രമേയുള്ളൂ.അധികം താമസ്സിയാതെ വണ്ടി വന്നു.പെടച്ചു കേറാന്‍ തുടങ്ങിയപ്പോഴേക്കും കണ്ടക്ടറണ്ണന്‍ വിളിച്ചു പറഞ്ഞൂ, ഇരിക്കാന്‍ സീറ്റില്ലാ, ഡ്രൈവറിന്റെ പിന്നിലുള്ള മേക്‌-ഷിഫ്റ്റ്‌ സീറ്റില്‍ അഡ്ജസ്റ്റ്‌ ചെയ്തിരിക്കാമെങ്കില്‍ മാത്രം കേറിയാ മതി.ഇതിപ്പോ കസ്റ്റമര്‍ ചോദിച്ചതും ജിന്ന് , ബാറില്‍ ആകെ സ്റ്റോക്കുള്ളതും ജിന്ന് എന്ന് പറഞ്ഞ മാതിരിയായിപ്പോയി. ഞാന്‍ ഡബിള്‍ ഓകെ പറഞ്ഞ്‌ ടിക്കറ്റുമെടുത്ത്‌ നേരത്തേ പറഞ്ഞ സീറ്റില്‍ കേറിയിരുന്നു.വണ്ടി വിട്ടു, നൂറേ നൂറില്‍.സമയം അപ്പോ ഏതാണ്ട്‌ പത്ത്‌ പത്തരയായിരുന്നു.ഞാനും ഡ്രൈവറണ്ണനുമൊഴിച്ച്‌ എല്ലാവരും ഉറക്കം.അണ്ണന്‍ ആള്‍ ഒരു പുലി ആയിരുന്നു.എതിരേ എന്തു വന്നാലും സ്പീഡ്‌ കുറക്കുന്ന പരിപാടിയേയില്ലാ.അതിപ്പൊ ലൈറ്റ്‌ ഡിം ചെയ്യാതെ വരുന്ന പാണ്ടിലോറിയായാലും അല്ലാ ലൈറ്റേ ഇല്ലാതെ വരുന്ന ചൊട്ടാ വണ്ടിയായാലും. കാര്‍ റേസ്‌ വീഡിയോ ഗെയിം മാതിരി കക്ഷി ഡൈവ്‌ ചെയ്തും വീശിയൊടിച്ചും വണ്ടി പറപ്പിക്കുകയാണു.എനിക്ക്‌ ഒരു സകലം പേടി തോന്നുന്നുണ്ടോ എന്നൊരു സംശയമില്ലായ്കയില്ലായിരുന്നില്ല.
കുറച്ചു നേരം കഴിഞ്ഞപ്പോള്‍ അതാ കാക്കി ഷര്‍ട്ടിട്ട വേരൊരണ്ണന്‍ ഉറക്കച്ച്ടവോടെ ഡ്രൈവര്‍ കാബിനിലേക്ക്‌ കടന്നു വരുന്നു.കക്ഷി കുറച്ച്‌ തണ്ണിയൊക്കെയടിച്ച്‌ (വെറും പച്ചത്തണ്ണി) മുഖമൊക്കെ കഴുകി മൊത്തം ഫ്രഷ്‌ ആയി. നമുക്ക്‌ സംഭവം പിടി കിട്ടി.ലോങ്ങ്‌ റൂട്‌ വണ്ടിയായതിനാല്‍ (ചെന്നൈ-കന്യാകുമാരി) രണ്ട്‌ ഡ്രൈവേര്‍സ്‌ ഉണ്ട്‌, ആള്‍ ഒരു ഉറക്കമൊക്കെ കഴിഞ്ഞ്‌ ഡ്യൂടിയില്‍ കേറാന്‍ വന്നതാണു.

ഞാന്‍ ഹാപ്പി ആയി.കുറച്ചു നേരമായി ഒരു മൂത്രശങ്ക.ഡ്രൈവര്‍ മാറാന്‍ വേണ്ടി വണ്ടി നിര്‍ത്തുമ്പോള്‍ കാര്യം സാധിക്കാം.അങ്ങനെ വിചാരിച്ചു കൊണ്ടിരിക്കുമ്പോഴാണു അണ്ണന്മാര്‍ രണ്ട്‌ പേരും ആ പരിപാടി ചെയ്തത്‌.രണ്ടാം നമ്പര്‍ ഡ്രൈവര്‍ ബോണറ്റില്‍ കേറിയിരുന്ന് സ്റ്റിയറിങ്ങില്‍ പിടിക്കുന്നു,മെയിന്‍ ഡ്രൈവര്‍ എഴുന്നേല്‍ക്കുന്നൂ,കക്ഷി ഡ്രെവര്‍ സീറ്റിന്റെ വലത്തേ സൈഡില്‍ കൂടെ പിന്നിലേക്ക്‌ മാറുന്നു.ഈ സമയത്ത്‌ മറ്റേ ഡ്രൈവറണ്ണന്‍ സ്റ്റിയറിങ്ങില്‍ നിന്ന് പിടി വിടാതെ ബോണറ്റില്‍ നിന്ന് ഡൈവ്‌ ചെയ്ത്‌ ഡ്രൈവര്‍ സീറ്റിലേക്ക്‌ മാറുന്നു.വണ്ടി അപ്പോഴും ഓടുന്നുണ്ട്‌,ആക്സിലറേറ്ററില്‍ നിന്ന് കാലെടുത്തതുകൊണ്ട്‌ ശകലം സ്പീഡ്‌ കുറഞ്ഞു,അത്രേയുള്ളൂ.ഈ സര്‍ക്കസ്‌ ഷോ എല്ലം കണ്ട്‌ ആകെ നെഞ്ചിടിച്ച്‌ എന്റെ മൂത്രശങ്കയെല്ലം ആവിയായിപ്പോയി.എന്റമ്മേ ...ആ കശ്മലന്മ്മാരെ സമ്മതിക്കണം.ഏതാണ്ട്‌ പത്തു നാല്‍പ്പത്‌ പേരുടെ ജീവന്‍ കയ്യില്‍ വച്ചോണ്ടായിരുന്നല്ലോ അവരുടെ കളി.വണ്ടി എവിടെക്കൊണ്ടെങ്കിലും താങ്ങിയാല്‍ ആദ്യം പോകുന്ന് പ്രൈസ്‌ ജീവന്‍ എന്റേയും.

എന്തായാലും എക്സ്പ്രസ്‌ ബസ്സിനോടുള്ള എന്റെ ഐ ലവ്‌ യൂ അന്നോടെ തീര്‍ന്നു.അതേല്‍ പിന്നെ ഈ പറഞ്ഞ ശകടത്തില്‍ കേറിയാല്‍ മുന്‍പിലിരിക്കുന്ന പരിപാടിയും അന്നോടെ നിര്‍ത്തി.

Wednesday, September 20, 2006

ജനാല തൊണ്ണൂറ്റി എട്ട്

പൂപ്പത്തി ലോവര്‍ പ്രൈമറി സ്കൂളില്‍ നിന്നു ഐരാണിക്കുളം ഗവണ്‍മേന്റ്‌ ഹൈസ്കൂള്‍,ക്രൈസ്റ്റ്‌ കോളേജ്‌ ഇരിങ്ങാലക്കുട, മോഡല്‍ പോളീടെക്നിക്‌ മാള വഴി അവസാനം ഞാന്‍ എച്‌.സി.എല്‍ ഇന്‍ഫോസിസ്റ്റംസ്‌ എന്നു പേരായ ഒരു ബഹുരാഷ്ട്ര ഇന്ത്യന്‍ കമ്പനിയില്‍ എത്തി ചേര്‍ന്നു, എന്റെ ഇരുപതൊന്നാം വയസ്സിന്റെ ആദ്യ ക്വാര്‍ട്ടറില്‍. തമിഴ്‌ നാട്‌ മാപ്പിന്റെ കറക്റ്റ്‌ നടുക്കായി ഒരു കുത്തു കൊടുത്താല്‍ കാണാവുന്ന ഒരു ഏരിയ. അതാണു ട്രിച്ചി. മലയാളത്തില്‍ പറഞ്ഞാല്‍ ത്രിശിനാപ്പള്ളി.ഈ പറഞ്ഞ സ്ഥലത്തായിരുന്നു എന്റെ ആദ്യത്തെ പോസ്റ്റിംഗ്‌. ബ്ബ്ലോഗ്‌ പോസ്റ്റിംഗ്‌ അല്ല.. ജോലിയുടെ കാര്യമാ പറഞ്ഞേ. നീണ്ട ആറു വര്‍ഷം ഞാന്‍ അങ്ങിനെ ഒരു എന്‍.ആര്‍.കെ ആയി ഞാനവിടെ വിലസി (കഷ്ടപ്പെട്ടു ബുദ്ധിമുട്ടി ജീവിച്ചു). സംഭവ ബഹുലമായ ആ ആറു കൊല്ലത്തെ ഓര്‍മിക്കാനും മറക്കാനും ഇഷ്ടപെടുന്ന ചില അനുഭവങ്ങള്‍ ഞാന്‍ ഇവിടെ കുറിക്കട്ടെ.

തൃശ്ശൂര്‍ ടു ട്രിച്ചി - അധ്യായം ഒന്ന് ----- ജനാല തൊണ്ണൂറ്റി എട്ട്‌ ------

99 ലെ ജൂലായ്‌ മാസം. നാട്ടില്‍ മഴ തകര്‍ത്തു പെയ്യുമ്പോഴും ട്രിച്ചിയില്‍‌ ഒടുക്കത്തെ വെയില്‍ തന്നെ.പക്ഷെ അതു എനിക്കൊരു പ്രശ്നമല്ലായിരുന്നു. ജോലിയില്‍ കേറിയിട്ട്‌ രണ്ടു മൂന്നാഴ്ച കഴിഞ്ഞെങ്കിലും ഞാന്‍ ഇപ്പോഴും ഓഫിസില്‍ തന്നെ ഇരുപ്പാണു, പ്രത്യേകിച്ചൊരു പണിയുമില്ലാതെ.(നമ്മുടെ ഡെസിഗ്ഗ്നേഷന്‍ എന്നു പറഞ്ഞാല്‍ കസ്റ്റമര്‍ എഞ്ചിനീയര്‍ എന്നാണു, അതായത്‌ കസ്റ്റമര്‍ സൈറ്റില്‍ പോയി കമ്പ്യൂട്ടറും അതിന്റെ അനുബന്ധ ഉപകരണങ്ങളും റിപയര്‍ ചെയ്യുക എന്ന മഹത്തായ കര്‍മ്മത്തിന്റെ കര്‍ത്താവ്‌).പുതിയ പയ്യനല്ലേ, തല്‍കാലം ഇവന്‍ ഒഫീസിലിരുന്ന് കാര്യങ്ങള്‍ കുറച്ച്‌ നന്നായി പഠിക്കട്ടെ, ഇപ്പൊ ഫീല്‍ഡില്‍ വിടണ്ടാ എന്നു നമ്മുടെ റീജണല്‍ മാനേജര്‍ ആദ്യമേ അരുള്‍ ചെയ്തിട്ടുണ്ടായിരുന്നു. ഇവന്‍ വല്ല സ്ഥലത്തും പോയി കമ്പ്യൂട്ടറിന്റെ പരിപ്പെടുത്താല്‍ കസ്റ്റമറിന്റെ തെറി താന്‍‍ തന്നെ കേള്‍ക്കണമല്ലൊ എന്നു വിചാരിച്ചിട്ടായിരിക്കും ആ മാന്യദേഹം അങ്ങനെ പറഞ്ഞത്‌.എന്തായാലും ഓഫിസില്‍ ചുമ്മാ മോണിറ്ററിന്റെയും പ്രിന്ററിന്റെയും മേജര്‍/മൈനര്‍ ഓപെറേഷനു ഒരു ഹെല്‍പര്‍ ആയി നിന്ന് ഒരു മാസം പോയി.അവസാനം ആ സുദിനം - എന്റെ ആദ്യത്തെ കാള്‍ - വന്നെത്തി.

അന്നും ഞാന്‍ വളരെ ആത്മാര്‍ഥതയോടെ ഒരു മോണോ മോണിറ്ററിനെ കമഴ്ത്തി കിടത്തി അതിന്റെ കിഡ്നിയുടെ ഭാഗത്ത്‌ ഒരു മൈനര്‍ ഓപറേഷന്‍ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. അപ്പൊഴാണു കാള്‍ കൊ-ഓര്‍ഡിനേറ്റര്‍ ലക്ഷ്മി മാഡം വന്ന് ഇങ്ങനെ മൊഴിഞ്ഞത്‌." മേട്ടുപ്പാളയം ഗവണ്‍മേന്റ്‌ സ്കൂളില്‍ വിന്‍ഡോസ്‌ 98 ലോഡ്‌ പണ്ണണം.വേറെ യാരും ഇങ്കെ ഇപ്പൊ ഫ്രീയാ ഇല്ലൈ , നീങ്കെ കൊഞ്ചം അര്‍ജന്റാ കെളമ്പുങ്കെ". തമിഴ്‌ ഭാഷയില്‍ ഞാന്‍ എം.എ ലിറ്ററേച്ചര്‍ എടുക്കാഞ്ഞതിനാല്‍ ഈ പറഞ്ഞതില്‍ പാതി എനിക്കു മനസ്സിലായില്ല.അടുത്തു തന്നെ നില്‍പുണ്ടായിരുന്ന മലയാളോം തമിഴും അറിയാവുന്ന ഒരു അണ്ണന്‍ എനിക്ക്‌ കാര്യം പറഞ്ഞു തന്നു. ഏന്റമ്മേ.., ഈ മേട്ടുപ്പാളയം എന്നു പറഞ്ഞാല്‍ ഊട്ടിക്കു പോകുന്ന വഴിക്കുള്ള സ്ഥലമല്ലേ... മറ്റേ ബ്ലാക്ക്‌ തണ്ടര്‍ ഉള്ള സ്ഥലം. ഒരു 250 കിലോമീറ്റര്‍ കുറഞ്ഞതു വരുമല്ലോ എന്നു കരുതി ആകെ വണ്ടറടിച്ചു നില്‍ക്കുമ്പൊ, അങ്ങേര്‍ കാര്യങ്ങള്‍ കുറച്ചു കൂടെ ക്ലിയര്‍ ആക്കി.ആ മേട്ടുപ്പാളയമല്ല ഈ മേട്ടുപ്പാളയം, അതു വേ ഇതു റേ. ജസ്റ്റ്‌ 50 കിലോമീറ്റര്‍ പോയാല്‍ ഈ പറഞ്ഞ സ്ഥലമെത്തും.സേലം റൂട്ടില്‍ മുസിരി എന്നു പറഞ്ഞ ഒരു ടൗണ്‍ ഉണ്ട്‌.അവിടെയിറങ്ങി വേറെ ഒരു ലോക്കല്‍ ബസ്സ്‌ പിടിച്ചു പോയാല്‍ മൊത്തം ഒരു മണിക്കൂര്‍ കൊണ്ട്‌ സ്പോട്ടിലെത്താം.അപ്പോഴും ഉണ്ട്‌ ഒരു ചെറിയ പ്രശ്നം.ഈ വിന്‍ഡോസ്‌ 98 നോട്‌ എനിക്കത്ര അടുപ്പം പോരാ. കാര്യം ശരി , ഞാന്‍ കക്ഷിയെ ട്രെയിനിങ്ങില്‍ വച്ചു പരിചയപ്പെട്ടിട്ടുണ്ടെങ്കിലും ഞങ്ങള്‍ തമ്മില്‍ അത്ര സുഖത്തിലല്ല.പോളിടെക്നികില്‍ പഠിക്കുമ്പോള്‍ വിന്‍ഡോസ്‌ 3.11 നെ തന്നെ എനിക്ക്‌ നല്ല ബഹുമാനമായിരുന്നു. അവന്റെ ഇമ്മീഡിയറ്റ്‌ എല്‍ഡര്‍ ബ്രദര്‍ ആയ വിന്‍ഡോസ്‌ 95 ചേട്ടനെ കണ്ടാല്‍ എഴുന്നേറ്റു നിന്ന് മുണ്ടിന്റെ മടക്കിക്കുത്തഴിച്ചിട്ട്‌ വണങ്ങിയിരുന്നു. ഇപ്പൊ വല്യേട്ടനായ 98 ന്റെ അടുത്താണ് ഞാന്‍ കളിക്കാന്‍ പൊകുന്നത്‌.അതും ഊരും പേരും അറിയാത്ത ഒരു നാട്ടില്‍ വച്ച്‌. ഏന്റെ കാര്യം കട്ടപ്പൊഹ..!! അടിച്ച്‌ നില്‍ക്കാന്‍ പറ്റിയില്ലെങ്കിലും പിടിച്ചു നില്‍ക്കാനുള്ള ശക്തി തരണേ എന്റെ മൈക്രോസോഫ്റ്റ്‌ ഭഗവാനേ എന്നു മനസ്സില്‍ പ്രാര്‍ത്ഥിച്ചുകൊണ്ട്‌ ഞാന്‍ ബസ്സ്‌ സ്റ്റാന്‍ഡിലെക്കു നടന്നു.

അവിടെ‌ കിടക്കുന്നൂ സേലം റൂട്ടില്‍ 3 വണ്ടി. ഏതു വേണമെങ്കിലും തെരഞ്ഞെടുക്കാം.പോളിയില്‍ പഠിക്കുമ്പോല്‍ സ്ഥിരം ജാംബവാന്റെ കാലത്തെ ആനവണ്ടിയില്‍ പോയി വന്നിരുന്ന ഞാന്‍ ഹാപ്പി ആയി.ലിമിറ്റഡ് സ്റ്റോപ്‌ , പോയിന്റ്‌ ടു പോയിന്റ്‌ എന്നൊക്കെ എഴുതി വച്ചിരിക്കുന്ന തമിഴ്‌നാട്‌ ഗവര്‍മെന്റിന്റെ 2 ബസ്സുകളെ പാടേ അവഗണിച്ചു കൊണ്ട്‌ ഞാന്‍ ഡി.ടി.എസ്‌ എന്നു മുന്നിലെ ലെഫ്റ്റ്‌ സൈഡ്‌ വിന്‍ഡോ സ്ക്രീനില്‍ സ്റ്റിക്കര്‍ ഒട്ടിച്ചു വച്ചിരിക്കുന്ന , കാതലര്‍ ദിനം പടത്തിലെ "ഓ മറിയാ... ഓ മരിയാ" എന്ന പാട്ട്‌ ഫുള്‍ ട്രെബിളില്‍ വച്ചിരിക്കുന്ന പ്രൈവറ്റ്‌ ബസ്സില്‍ ഉപവിഷ്ടനായി.എന്റെ സെലക്ഷന്‍ മോശമായില്ലാ എന്നു തെളിയിച്ചുകൊണ്ട്‌ വെറും 40 മിനിറ്റില്‍ ബസ്‌ മുസിരിയിലെത്തി,അതും മുന്‍പേ പോയ രണ്ട്‌ ബസ്സിനെ ഓവര്‍ടേക്‌ ചെയ്തുകൊണ്ട്‌.

അവിടെ ഇറങ്ങി അന്വേഷിച്ചപ്പോഴാണറിയുന്നത്‌, മേട്ടുപ്പാളയത്തിനു അടുത്ത ബസ്സ്‌ 1 മണിക്കേ ഉള്ളൂ എന്ന്. ഇനി രണ്ടു മണിക്കൂര്‍ ഉണ്ട്‌, ഈ പറഞ്ഞ 1 മണി ആവാന്‍.എന്തു ചെയ്യാനാ സ്റ്റാന്റില്‍ വന്നു പൊകുന്ന എല്ലാ ബസ്സിന്റേയും ഡാറ്റ കളക്റ്റ്‌ ചെയ്തു കൊണ്ട്‌ ഞാന്‍ അവിടെ തന്നെ ഇരുന്നു.ബസ്സ്റ്റാന്റിലെ വെയ്റ്റ്‌ ചെയ്യല്‍ എനിക്കു ഒരു പുത്തരിയല്ലാ. മാള ബസ്സ്റ്റാന്റില്‍ 3.30 മുതല്‍ 5.30 വരെ വെയ്റ്റ്‌ ചെയ്തു എനിക്ക്‌ നല്ല ശീലമാണു..ബട്ട്‌, അവിടെയാണെങ്കില്‍ ആ സമയങ്ങളില്‍ കണ്ണിനിമ്പമുള്ള പല കാഴ്ചകളുണ്ടായിരുന്നു, മാള കാര്‍മല്‍ കോളേജ്‌, സെന്റ്‌.ആന്റണീസ്‌ കോളേജ്‌ തുടങ്ങിയ പെണ്‍കോളേജുകളിലെ കുഞ്ഞാടുകളുടെ രൂപത്തില്‍.ഇപ്പൊള്‍ ഇവിടെയാണെങ്കില്‍ ടാറില്‍ വീണ ഐശ്വര്യാ റായിമാര്‍ മാത്രമെ ഉള്ളൂ. അതുകൊണ്ട്‌ ആ രണ്ട്‌ മണിക്കൂര്‍ രണ്ടു യുഗങ്ങളെപ്പോലെ കടന്നുപോയി (ചുമ്മാ, ഒരു എഫെക്റ്റിനാ).

എന്തായലും വക്കു തെറ്റിക്കാതെ 1 മണിക്കു തന്നെ ബസ്‌ എത്തി.നമ്മുടെ ആന വണ്ടിയെപ്പോലെ വരും എന്നു പറഞ്ഞിട്ട്‌ വരാതിരുന്നില്ല. ബസ്‌ വിട്ടു,കരകാട്ടക്കാരനിലെ 'മാങ്കുയിലേ പൂങ്കുയിലേ 'എന്ന പാട്ടും ഇട്ടുകൊണ്ട്‌. 10-15 മിനിറ്റില്‍ മേട്ടുപ്പാളയം എത്തും എന്ന് വിചാരിച്ചിരുന്നിട്ട്‌ അര മണിക്കൂര്‍ കഴിഞ്ഞിട്ടും ലാസ്റ്റ്‌ സ്റ്റോപ്‌ ആയ മേട്ടുപ്പാളയം ബസ്‌ സ്റ്റാന്റ്‌ എത്തുന്ന ഒരു ലക്ഷണവുമില്ല.ടിക്കറ്റ്‌ എടുത്തപ്പോഴേ എനിക്കു ചെറിയ ഒരു ഡൗട്‌ ഫീല്‍ ചെയ്തതാണു.3 രൂപാ പ്രതീക്ഷിച്ച സ്ഥലത്ത്‌ എടുത്തത്‌ 7 രൂപയുടെ ടിക്കറ്റ്‌ ആണു. ബസ്സ്‌ ആണെങ്കില്‍ ഒരു കാട്ടു പ്രദേശത്തു കൂടെയാണു പോകുന്നത്‌.അടുത്തെങ്ങും ആള്‍താമസമുള്ള മാതിരിയും തോന്നുന്നില്ല.ഒരു മണിക്കൂറെ യാത്രയുള്ളൂ എന്നു പറഞ്ഞ കൊല്ലീഗ്‌ സഹോദരനെ പുതുതായി പഠിച്ച ഒരു ഒരു തമിഴ്‌ തെറിയും പറഞ്ഞു കൊണ്ട്‌ പാട്ടും കേട്ട്‌ ഞാനിരുന്നു,അല്ലാതെ വേറെന്തു ചെയ്യാന്‍..?അവസാനം 2.30 ആയപ്പൊഴേക്കും വണ്ടി ഒരു ചായക്കടയുടെ അടുത്തുള്ള ഒരു ബസ്സ്‌ സ്റ്റോപ്പില്‍ നിര്‍ത്തി. "മേട്ടുപ്പളയം ബസ്സ്‌ സ്റ്റാന്റ്‌ , എല്ലാരും ഇറങ്കിടുങ്കെ " എന്നു കണ്ടക്ടര്‍ അണ്ണന്‍ വിളിച്ചു പറഞ്ഞപ്പോല്‍ ഞാന്‍ ഞെട്ടി.അവിടെ ആകെയുള്ളത്‌ ഒരു ചായക്കടയും രണ്ട്‌ പെട്ടിക്കടയും,ഇരിക്കാന്‍ രണ്ട്‌ ബഞ്ച്‌. ഇതിന്റെ പേരാണോ ഈീ നാട്ടില്‍ 'ബസ്സ്‌ സ്റ്റാന്റ്‌' ..? ഏന്തായലും ആ പ്രദേശത്തിന്റെ വികസന സാധ്യതകളെപ്പറ്റി ചിന്തിച്ചു നമ്മുടെ ബഹു.പ്രതിപക്ഷ നേതാവ്‌ ശ്രീ.ഉമ്മന്‍സ്‌ ചാണ്ടി അവര്‍കളെപോലെ ടെന്‍ഷന്‍ അടിക്കാതെ ഞാന്‍ ചായക്കടയില്‍ പോയി "സ്കൂള്‍ എവിടെ" എന്നന്വേഷിക്കാന്‍ തീരുമാനിച്ചു.10 മിനിറ്റ്‌ നേരത്തെ പരിശ്രമത്തിനു ശേഷം എന്റെ തമിഴ്‌ ടീ കടൈ അണ്ണനു മനസ്സിലായി.കക്ഷി പുറത്തേക്കു വന്ന് ഈസ്റ്റ്‌ വെസ്റ്റ്‌ കോര്‍ണറിലെക്കു പോകുന്ന ഒരു ഒറ്റയടിപ്പാത കാണിച്ചുതന്ന് ആ വഴിക്കു വിട്ടോളാന്‍ പറഞ്ഞു.

നടന്നു തുടങ്ങി ഒരു 5-10 മിനിറ്റ്‌ കഴിഞ്ഞിട്ടും സ്കൂളിന്റെ ഒരു ലക്ഷണവുമില്ല.മാത്രവുമല്ല ആ ഏരിയായില്‍ ഒരു മനുഷ്യന്‍ പോലുമില്ല.ഈശ്വരാ ഇനി ഈ സ്ഥലം സത്യമംഗലം ഫോറസ്റ്റ്‌ റേഞ്ചില്‍ പെട്ടതാണോ. ഇവിടെയൊക്കെക്കൊണ്ട്‌ ഏതവനാടാ സ്കൂള്‍ വച്ചത്‌, അവിടെയാരടാ കമ്പ്യൂട്ടര്‍ വാങ്ങി വച്ചത്‌, ഏതവനാടാ എന്റെ കമ്പനിയില്‍ നിന്നു തന്നെ വാങ്ങിയത്‌ എന്നെല്ലാം മനസ്സില്‍ പ്രാകി കൊണ്ടും വീരപ്പന്‍ പിടിക്കാതിരിക്കാനായി ക്യാപ്റ്റന്‍ പ്രഭാകര്‍ അണ്ണനെ പ്രാര്‍ത്ഥിചു കൊണ്ടും ഞാന്‍ എന്റെ നടത്തം തുടര്‍ന്നു. എന്തായലും ഒരു 20-25 മിനിറ്റ്‌ കൊണ്ട്‌ സ്ഥലത്തെത്തി.കയ്യില്‍ ഒരു ബാഗും (എന്റെ റ്റൂള്‍ കിറ്റ്‌) പിടിച്ച്‌ ഷര്‍ട്ട്‌ എല്ലം ടക്ക്‌-ഇന്‍ ചെയ്ത്‌ ഒരു ചുള്ളന്‍ വരുന്നതു കണ്ട്‌ അവിടത്തെ പിള്ളേര്‍ എല്ലാം എന്നെ ഒരു അന്യഗ്രഹജീവിയെ പോലെ നോക്കുന്നുണ്ടായിരുന്നു.മാഷുമ്മാരാണെങ്കില്‍ സര്‍പ്രൈസ്‌ ചെക്കിങ്ങിനു വന്ന എതോ ഒരു ഓഫീസര്‍ ആണെന്നു കരുതി ബഹുമാനത്തോടെയും.

കുറ്റം പറയരുതല്ലൊ, എന്നെ സാമാന്യം നന്നായി തന്നെ അവര്‍ സ്വീകരിച്ചു, പിന്നെ സല്‍ക്കരിച്ചു.ഒരു പയ്യനെ വിട്ട്‌ സ്പെഷല്‍ ടീ ആന്റ്‌ വടൈ വാങ്ങി തന്നു.അത്‌ ഫുള്‍ കാലിയാക്കിയതിനു ശെഷമേ അവര്‍ക്കു ത്രിപ്തിയായുള്ളൂ..(ആക്ചൊലി എനിക്കു ത്രിപ്തിയായില്ല .. ഒരു രണ്ട്‌ മൂന്ന് വട കൂടി കിട്ടിയാല്‍ കൊള്ളാം എന്നുണ്ടായിരുന്നു).പിന്നെ ഹെഡ്‌ മാസ്റ്റര്‍ പി.ടി മാഷിനെ വിളിപ്പിച്ച്‌ എന്നെ ഇന്റ്രൊഡ്യൂസ്‌ ചെയ്തു , ആദ്ദേഹം എന്നെ കമ്പ്യൂട്ടര്‍ റൂമിലേക്കു ആനയിചു. പി.ടി മാഷിനും കമ്പ്യൂട്ടറിനും എന്താ ബന്ധം എന്നു ഞാന്‍ വണ്ടറടിക്കാതിരുന്നില്ല.ഒരു പെന്റിയം 3 സിസ്റ്റം പ്രതീക്ഷിച്ചു സി.ഡി. എല്ലാം എടുത്തു സ്റ്റൂളില്‍ ഇരുന്ന എന്റെ മുന്നില്‍ ഉള്ളതു ഒരു പഴയ പെന്റിയം സിസ്റ്റം.അങ്ങനെയുള്ള ഒരു സ്ഥലത്ത്‌ പെന്റിയം 3 പ്രതീക്ഷിച്ച എന്നൊടു ഞാന്‍ തന്നെ "അതിമോഹമാണു മോനെ ദിനേശാ" പറഞ്ഞുകൊണ്ടു ഞാന്‍ വന്ന കര്‍മ്മത്തിലേക്കു കടന്നു.

ആ സിസ്റ്റത്തിലുള്ള ജനാല 95 നെ അവിടെ നിന്നോടിച്ചുവിട്ട്‌ അവിടെ 98 നെ പ്രതിഷ്ഠിക്കണം.അതാണെന്റെ ദൗത്യം.രണ്ടാമതൊന്നാലൊചിക്കാതെ സി.ഡി. വഴി ബൂട്‌ ചെയ്ത്‌ എന്റെ കലാപരിപാടി തുടങ്ങി. ആ സിസ്റ്റത്തില്‍ കുറച്ചു ഡാറ്റ എന്നു പറയപ്പെടുന്ന ഒരു സാധനമുണ്ട്‌ , അതിനെ ബാക്ക്‌ അപ്‌ എടുക്കണം എന്ന ഒരു ചിന്തയുമില്ലതെ ഹാര്‍ഡ്‌ വെയര്‍ എഞ്ചിനീയര്‍സിന്റെ അഞ്ചെഴുത്തു മന്ത്രമായ FDISK‌ , ആറെഴുത്തു മന്ത്രമായ FORMAT എന്നിവ‌ ഞാന്‍ കൂസലന്യേ ഉപയോഗിച്ചു. പിന്നേ എന്നൊടാണോ കളി,ജനാലയല്ല ഇനി ഗേറ്റ്‌ ആയാലും എനിക്കു പുല്ലാണു എന്നു അഹങ്കരിച്ചുകൊണ്ട്‌ അതിവേഗം ബഹുദൂരം ലോഡിംഗ്‌ മുന്നൊട്ടുപോയി.എതാണ്ടു ഒരു 80-85% എത്തിയപ്പോള്‍ നമ്മുടെ പെന്റിയം ചേട്ടനു ഒരു വല്ലായ്ക.മുന്നോട്ടു പോകാന്‍ ഒരു വിഷമം.ഏകദേശം ഒരു അര മണിക്കൂര്‍ ആയിട്ടും ,അങ്ങിനെ തന്നെ. കീബോര്‍ഡിലെ എതാണ്ട്‌ എല്ലാ കീയും പല തവണ ഞെക്കി നോക്കിയിട്ടും ഒരു എഫെക്റ്റുമില്ല.ലോഡ്‌ താങ്ങാന്‍ വയ്യാതെ പാവം പെന്റിയം ചേട്ടന്‍ വടിയായോ ദൈവമേ.. സി.ഡി. പുറത്തെടുത്ത്‌ ആകെ ഒന്നു ക്ലീന്‍ ചെയ്ത്‌ തിരിച്ചിട്ടു നോക്കി, ഒരു രക്ഷയുമില്ല.എന്റെ നെഗളിപ്പു എന്തായലും അവസാനിച്ചു.അതു വരെ ഞാന്‍ ഒരു പുലി ആണെന്നു വിചാരിച്ചു ഭയ ഭക്തി ബഹുമാനങ്ങളോടെ നിന്നിരുന്ന പി.ടി മാഷിന്റെ മുഖത്തു അപ്പോല്‍ ഒരു പുശ്ചത്തിന്റെ ലാഞ്ചനയുണ്ടായോ എന്നെനിക്കു തോന്നതിരുന്നില്ല.അവസാനം , അതായത്‌ പരിപാടി തുടങ്ങി ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ സിസ്റ്റം റിസെറ്റ്‌ ചെയ്യുക എന്ന കടുത്ത തീരുമാനത്തില്‍ ഞാനെത്തിച്ചെര്‍ന്നു.


സമയം അപ്പോല്‍ ഏകദേശം നാലര.എന്തായലും കുളിച്ചു ഇനി തോര്‍ത്തിക്കേറാം എന്നു വിചാരിച്ചു കൊണ്ട്‌ മെക്രോസൊഫ്റ്റ്‌ ഭഗവാനെ ഒന്നു കൂടി വിളിച്ചുകൊണ്ട്‌ ഞാന്‍ വീണ്ടും സെയിം പരിപാടി തുടങ്ങി.സാധനം വീണ്ടും 80% ഇല്‍ എത്തി, അവിടെത്തന്നെ ഒരേ നില്‍പ്പു തുടങ്ങി.ആ സമയത്താണു പി.ടി മാഷ്‌ പറയുന്നത്‌, ആ മെട്രൊ സിറ്റിയില്‍ നിന്നു ടൗണിലേക്കു ലാസ്റ്റ്‌ ബസ്സ്‌ 6.00 മണിക്കാണെന്ന്.ഞാന്‍ അവിടെ പെട്ടു എന്നു തന്നെ ഉറപ്പിച്ചു.മാഷിനും ആ ബസ്സിനാണു പൊകേണ്ടത്‌. അങ്ങേരും ബലം പിടിക്കാന്‍ തുടങ്ങി. ആ സമയത്താണു ബില്ല് ഗേറ്റ്സ്‌ അണ്ണന്‍ ചായ കുടി കഴിഞ്ഞു അങ്ങേരുടെ സിസ്റ്റത്തില്‍ ലോഗിന്‍ ചെയ്തതെന്നു തോന്നുന്നു.എന്തായലും എന്റെ പ്രാര്‍ത്ഥന അണ്‍-റീഡ്‌ ആയി ഇന്‍-ബോക്സില്‍ കിടക്കുന്നത്‌ അങ്ങേരു കാണുകയും അതിനെ ഡിലീറ്റ്‌ ചെയ്യാതെ അപ്രൂവ്‌ ചെയ്തു റിപ്ല്യ്‌ ചെയ്യുകയും ചെയ്തു. അങ്ങനെ എന്നെയും പി.ടി മാഷിനെയും ഞെട്ടിപ്പിച്ചു കൊണ്ട്‌ ലോഡിംഗ്‌ 80% എന്ന ഹര്‍ഡില്‍സ്‌ ചാടിക്കടന്നു 100% എത്തുകയും സിസ്റ്റം റിബൂട്‌ ആകുകയും ചെയ്തു.പിന്നെയെല്ലാം ചടേ പടേ ന്നായിരുന്നു.ബാക്കി ചെയ്യേണ്ട കാര്യങ്ങളായ ഓഫീസ്‌ 97, ഫൊക്സ്പ്രൊ ,സി ഇത്യാതി സാധനങ്ങളുടെ ലോഡിംഗ്‌ പെട്ടെന്നു തന്നെ തീര്‍ത്തു.അവസാനം പി.ടി സാറിന്റെ റിക്വസ്റ്റ്‌ ആയ ഐശ്വര്യാ റായുടെ വാള്‍പേപര്‍ കൂടെ കോപ്പി ചെയ്തു കൊടുത്തു. ആ പടം പിള്ളേര്‍ കാണാതെ എങ്ങിനേ ഹൈഡ്‌ ചെയ്തു വക്കാം എന്നു കൂടി കക്ഷിക്കു പറഞ്ഞു കൊടുത്തപ്പോള്‍ ആള്‍ ഡബിള്‍ ഹാപ്പി.

സമയം അപ്പൊഴേക്കും അഞ്ചേ മുക്കാല്‍ കഴിഞ്ഞിരുന്നു.എത്രയും പെട്ടെന്നു എസ്കേപ്‌ ആകണം എന്നുള്ളതു കൊണ്ട്‌ ഞാന്‍ സിസ്റ്റം ഒന്നു കൂടി ചെക്ക്‌ ചെയ്യാന്‍ നിന്നില്ല.അവിടത്തെ പിയൂണിന്റെ ടി.വി.എസ്‌ ഫിഫ്ടിയില്‍ (തമിഴ്‌നാട്‌ ഗ്രാമങ്ങളുടെ ദേശീയ വാഹനം) ത്രിബിള്‍ വച്ചു ഞങ്ങല്‍ അടുത്ത 10 മിനിട്ടിനുള്ളില്‍ ബസ്സ്റ്റാന്റിലെത്തി.കറക്റ്റ്‌ ആറു മണിക്കു തന്നെ ആ സ്ഥലത്തു നിന്ന് വണ്ടി വിടുകയും ചെയ്തു.തിരിച്ച്‌ ഏകദേശം 9 മണിയോടെ റൂമിലെത്തി എന്റെ ആദ്യത്തെ സര്‍വീസ്‌ കാള്‍ വന്‍ വിജയം കൈവരിച്ചതിന്റെ ചാരിതാര്‍ത്ഥ്യത്തില്‍ ഞാന്‍ കിടന്നുറങ്ങി.

പിറ്റേന്ന് എതാണ്ട്‌ ഉച്ചക്കാണ് ആ സത്യം ഞാനറിയുന്നത്‌,തമിഴന്‍ മാനേജര്‍ എന്നെ ഇംഗ്ലീഷില്‍ തെറി പറഞ്ഞപ്പോള്‍.തലേ ദിവസം ഞാന്‍ ഇന്‍സ്റ്റാളിച്ച സിസ്റ്റത്തില്‍ , ഡാറ്റയുടെ പൊടി പൊലുമില്ല കണ്ടുപിടിക്കാന്‍.ഈ ഫോര്‍മാറ്റ്‌ എന്നു പറയുന്ന സംഭവം ചെയ്താല്‍ എല്ലം കാലി ആകുമെന്നു എനിക്കറിയമായിരുന്നു.പക്ഷേ ബാക്ക്‌ അപ്‌ എടുക്കാനുള്ള കോമണ്‍ സെന്‍സ്‌ അപ്പോഴത്തെ നെഗളിപ്പിനിടയില്‍ എനിക്കുണ്ടായില്ല.ഐശ്വര്യ റായിയെ കിട്ടിയ സന്തോഷത്തില്‍ ബഹു.പി.ടി മാഷും ഇന്‍സ്റ്റാളേഷനു ശേഷം അതു ചെക്ക്‌ ചെയ്തില്ല.എന്തായലും ഞാന്‍ ഒരു ശിശു ആയതു കൊണ്ടു മാനേജര്‍ അണ്ണന്‍ എന്നെ തെറി കുറച്ചെ വിളിച്ചുള്ളൂ.

ഡാറ്റ പോയ കാര്യം അപ്പോഴെ അറിഞ്ഞെങ്കില്‍ പി.ടി മാഷ്‌ ലോക്കല്‍ പിള്ളേരെക്കൊണ്ട്‌ എന്നെ ശരിയാക്കിയേനെ. ഐശ്വര്യാ റായീ.... നിനക്കെന്റെ ആയിരമായിരം നന്ദി.

Tuesday, September 12, 2006

മാഫിയ

1993 സെപെറ്റെംബര്‍ 29. 30 ആം തീയതിയുടെ കറക്റ്റ്‌ തലേ ദിവസം. സ്ഥലം ഗവര്‍മന്റ്‌ സ്കൂള്‍ ഐരാണിക്കുളം,പത്താം ക്ലാസ്‌ ബി. അവിടെ കൂടിയിരുന്ന് കുറച്ചു പേര്‍ ഒരു ഒടുക്കത്തെ പ്രോജക്ട്‌ പ്ലാന്‍ ചെയ്യുകയാണു. സംഭവം എന്താണെന്നല്ലെ.. നാളെയാണു മാഫിയ ഇറങ്ങുന്നത് .നമ്മുടെ താടിക്കാരന്‍ കൈലാസം വീട്ടില്‍ ഷാജിച്ചേട്ടന്‍ സംവിധാനിച്ച, ഇപ്പൊഴത്തെ തമിഴ്‌ സൂപ്പര്‍ സ്റ്റാര്‍ വിക്രം സഹനടനായി അഭിനയിച്ച (ആ സമയത്തൊക്കെ കക്ഷിക്കു അതായിരുന്നല്ലൊ പണി),സില്‍ക്‌ സ്മിത ചേച്ചിയുടെ ഒരു ഒടുക്കത്തെ പാട്ടുള്ള , സര്‍വോപരി തോക്കുഭഗവാന്‍ സുരേഷ്‌ ഗൊപിയണ്ണന്‍ അഭിനയിച്ച 'മാഫിയ' എന്ന പടത്തിന്റെ കാര്യമാ പറഞ്ഞത്‌.അത്‌ ഫസ്റ്റ്‌ ദിവസം ഫസ്റ്റ്‌ ഷോ കണ്ടേ പറ്റൂ.. ഇതാണു പ്രൊജക്റ്റിന്റെ ആത്യന്തിക ലക്ഷ്യം.

ഇനി എന്നെ പറ്റി പറയാം.ഞാന്‍ ക്ലാസിലെ മാന്യന്‍.ബാക്ക്‌ ബഞ്ചിലിരുന്ന് അലമ്പ്‌ കാണിക്കാത്ത പെണ്‍പിള്ളേ അടുത്ത്‌ പഞ്ചാര അടിക്കാത്ത പരീക്ഷയില്‍ കോപ്പി അടിക്കാത്ത അലമ്പു പിള്ളേരുടെ കൂടെ *** ബുക്ക്‌ നോക്കാത്ത ഒരു സല്‍ഗുണസമ്പന്നന്‍... ഇങ്ങനെയുള്ള എനിക്ക്‌ ക്ലാസ്സ്‌ കട്ട്‌ ചെയ്തു പടത്തിനു പോകുന്ന പരിപാടിയില്‍ എന്തു കാര്യം എന്നു ആരും വിചാരിക്കണ്ട. ഞാന്‍ ആക്ചൊലി ആരാണെന്നുള്ള കാര്യം എനിക്കല്ലെ അറിയൂ.മുന്‍പേ പറഞ്ഞ കാര്യങ്ങളെല്ലാം ചുമ്മ ഒരു ഷോ.ആല്ലെങ്കിലേ തലസ്ഥാനവും എകലവ്യനും കണ്ടതില്‍ പിന്നെ ഞാന്‍ അങ്ങേരുടെ ഒരു കൊച്ചു ഫാന്‍ ആയിപ്പോയിരുന്നു.

അങ്ങനെ ആ പ്രോജക്ടില്‍ ഞാനും ഒരു മെംബര്‍ ആയി. പ്രോഗ്രാം എല്ലാം ചാര്‍ട്ടര്‍ ചെയ്തു. കെ.എസ്‌.യു വിന്റെ അനിഷേധ്യ നേതാവായ ജോസപ്പന്‍ ആണു പ്രോജക്ട്‌ ലീഡര്‍. പടം റിലീസ്‌ ആവുന്ന തിയ്യേറ്റര്‍ ഏറ്റവും അടുത്തുള്ളത്‌ ഒന്ന് ചാലക്കുടി സുരഭിയും പിന്നൊന്ന് കൊടുങ്ങല്ലൂര്‍ മുഗളും ആയിരുന്നു. ഗൂഗിള്‍ എര്‍ത്‌ വഴി ഒന്നു ലൊകേറ്റ്‌ ചെയ്ത്‌ കൊടുങ്ങല്ലൂര്‍ക്കു പോകാന്‍ ഒന്നര കിലോമീറ്റര്‍ കുറവാണെന്നു കണ്ടുപിടിച്ചതു ഞാന്‍. ഐരാണിക്കുളത്തു നിന്ന് പൂപ്പത്തി (എന്റെ ജന്മദേശം) , പൊയ്യ,കൃഷ്ണന്‍ കോട്ട വഴി കൊടുങ്ങല്ലൂര്‍ - റൂട്ട്‌ ഡാറ്റ എല്ലാം അവരൊരുടെ ബെന്‍സ്‌,ബി.എം.ഡബ്ലിയു,ടൊയൊട്ടൊ (ഹീറോ ജെറ്റ്‌,ബി.എസ്‌.എ,റാലി) യിലെ 32 ബിറ്റ്‌ ചിപ്പില്‍ ഫീഡ്‌ ചെയ്തു.ഞാന്‍ പൂപ്പത്തിക്കാരന്‍ ആയതു കൊണ്ട്‌ കാലത്ത്‌ തന്നെ ഐരാണിക്കുളത്തേക്കു വച്ചു പിടിക്കേണ്ട കാര്യമില്ല. പൂപ്പത്തിയില്‍ വച്ചു എനിക്ക്‌ വാഹന ജാഥയില്‍ ജോയിന്‍ ചെയ്യാം.കൂടെ എന്റെ അയല്‍വ്വാസിയായ മിസ്റ്റര്‍.മധു.വി.ഡി യും ഉണ്ട്‌. അപ്പോളാണു ഒരു ചെറിയ പ്രശ്നം. ഏന്റെ ഹോണ്ടാ സിറ്റി (ബി.എസ്‌.എ എസ്‌.എല്‍.ആര്‍) 200 കിലോമീറ്ററിനു മേലെ സ്പീഡില്‍ പൊവില്ല. അതും കൊണ്ട്‌ കൊടുങ്ങല്ലൂര്‍ എത്തുമ്പോഴേക്കും സുരേഷ്ഗോപി എല്ലാവരേയും വെടി വച്ചു കോന്നിട്ടുണ്ടാകും. എന്തു ചെയ്യും ? ഐഡിയ. എന്റെ ആത്മാര്‍ത്ഥ സുഹ്രുത്തായ സനില്‍ പുതിയ പാജിറോ (ഹീറോ റോയല്‍) മേടിച്ചിട്ടു കഷ്ടി ഒരു ആഴ്ചയേ ആകുന്നുള്ളൂ. പുതിയ വൈഫിനെ (യു ഷുഡ്‌ ഹാന്റില്‍ യുവര്‍ വെഹിക്കിള്‍ ആസ്‌ യുവര്‍ വൈഫ്‌ എന്നാണല്ലൊ)എനിക്കു ഒരു ദിവസത്തേക്ക്‌ തരാന്‍ അവനു മനപ്രയാസമുണ്ടായിരുന്നെങ്കിലും ഫ്രെന്റ്ഷിപ്പിന്റെ പുറത്തു അവന്‍ സമ്മതിച്ചു. കാലത്തു എഴരക്ക്‌ ഞാന്‍ പൂപ്പത്തി ജങ്ക്ഷനില്‍ എത്തി വെയ്റ്റ്‌ ചെയ്യും. മധു സനിലിന്റെ കയ്യില്‍ നിന്നു സൈക്കിള്‍ വാങ്ങി എന്നെ മീറ്റ്‌ ചെയ്യും.ഏഴെമുക്കാലോടെ ബാക്കി അലവലാതികള്‍ വരുമ്പോല്‍ ഞങ്ങള്‍ ജോയിന്‍ ചെയ്യും.പ്രോജക്ട്‌ പ്ലാന്‍ സീല്‍ഡ്‌.

അങ്ങനെ സുരേഷ്ഗോപിയുടെ അടിയും വെടിയും തെറിയും മനസ്സില്‍ കേട്ടും കണ്ടും കൊണ്ട്‌ കാലത്തു തന്നെ ഞാന്‍ ഓണ്‍ ദി സ്പോട്ടില്‍ എത്തി. സമയം എഴര കഴിഞ്ഞു 7.35 ആയി,7.45 ആയി ,7.50 ആയി എന്നിട്ടും മധുവിനെ കാണാനില്ല.അപ്പോളതാ ഷുമാക്കറും നരന്‍ കാര്‍ത്തികേയനുമെല്ലാം ബെല്ലടിച്ചു കൊണ്ട്‌ ബൈപാസ്‌ വഴി ചീറിപ്പായുന്നു,എന്നെ ഒരു മൈന്‍ഡ്‌ പൊലും ചെയ്യാതെ. 8 മണി ആയി , ഏഹെ..മധു വരുന്ന ഒരു ലക്ഷണവുമില്ല. ഇനി സനില്‍ വാക്കു തെറ്റിച്ചൊ..? എടാ കശ്മലാ നീ അടുത്ത പരീക്ഷായാകുമ്പോള്‍ എന്റെ അടുത്തു തന്നെ ബുക്കും ചോദിച്ചു വരും,അപ്പൊ നിനക്കു ഞാന്‍ വച്ചിട്ടുണ്ട്‌.8.15 ആയപ്പോള്‍ ഞാന്‍ ഗണപതിക്ക്‌ വച്ചത്‌ കാക്ക കൊണ്ടോയല്ലൊ എന്നു വിചാരിച്ചു കൊണ്ട്‌ എന്റെ ആദ്യത്തെ 'ക്ലാസ്‌ കട്ട്‌ ചെയ്തു സിനിമ കാണല്‍ പരിപാടി' ചീറ്റിപ്പോയതിന്റെ വിഷമമത്തില്‍ മധുവിനെയും സനിലിനേയും പത്തിരുപത്തഞ്ച്‌ തെറിയും പറഞ്ഞു കൊണ്ട്‌ മന്തം മന്തം സ്കൂളിലേക്കു നടന്നു.

സ്കൂള്‍ എത്തുന്നതിനു തൊട്ടു മുന്‍പുള്ള ഒരു കേറ്റത്തു വച്ചു അതാ പിന്നില്‍ നിന്നു ഒരു ബെല്ലടി. ഞാന്‍ തിരിഞ്ഞു നൊക്കി. ദേ വരണൂ മധുവും സനിലും.'എടാ നിങ്ങള്‍ ആഞ്ഞു ചവിട്ടി വിട്ടോ' എന്നു പറഞ്ഞു കൊണ്ട്‌ അവന്‍ സ്റ്റിയറിംഗ്‌ മധുവിനു കൈമാറി. ആത്മാര്‍ഥ സുഹ്രുത്തിനെ തെറ്റിദ്ധരിച്ചതിലുള്ള വിഷമം പടം കണ്ടതിനു ശേഷം പാശ്ചാത്തപിച്ചു തീര്‍ക്കാം എന്നു വിചാരിച്ചു കൊണ്ട്‌ ഞാന്‍ കാരിയറില്‍ ഓടി കയറി. വണ്ടി ഓട്ടോ ഗിയര്‍ ആയതുകൊണ്ട്‌ വിതിന്‍ ടെന്‍ സെക്കന്റ്സ്‌ സ്പീഡ്‌ 101.1 കിലോമീറ്റര്‍ പേര്‍ അവര്‍ ആയി. ഒരു കൊതു പോലിരിക്കുന്ന മധിവിനു ഇത്രയും ശക്തിയോ ? മുന്‍പേ പോയ എല്ലാ അലവലാതികളേയും കൃഷ്ണന്‍ കോട്ട കടത്തില്‍ (ചങ്ങാട ഫെറി) വച്ചു പിടിക്കാം എന്നു പറഞ്ഞു കൊണ്ട്‌ ആക്സിലറേറ്ററില്‍ മധു കാല്‍ ആഞ്ഞമര്‍ത്തി.കുറച്ചു സമയം കഴിഞ്ഞു പൂപ്പത്തി വൈദ്യശാല കേറ്റം എത്തിയപ്പൊഴേക്കും മധുവിന്റെ ചാര്‍ജ്‌ തീര്‍ന്നു.ഒന്നും ആലോചിക്കാതെ പാജിറോ ഓടിക്കാന്‍ രണ്ടാം ക്ലാസ്സിലേ പഠിച്ച ഞാന്‍ ഡ്രൈവിംഗ്‌ സീറ്റില്‍ കേറി.മധു ഒരു സപ്പോര്‍ട്ടിനായി തള്ളിക്കൊണ്ടു പിന്നാലെയും.

പെട്ടെന്നാണതു സംഭവിച്ചത്‌..!! എതിരേ നിന്നു ഒരു 1947 മോഡല്‍ അംബാസഡര്‍(ഹെര്‍കുലീസ്‌) 150 കിലോമീറ്റര്‍ സ്പീഡില്‍ വരുന്നു,ബെല്ലും ബ്രേക്കുമില്ലാതെ. ഒരു നിമിഷം ഞാന്‍ പഠിച്ച ഡ്രൈവിംഗ്‌ ബാലപാഠങ്ങള്‍ മറന്നു.ഞാന്‍ വണ്ടി വലത്താട്ടു ഒടിച്ചു.പിന്നെ എന്താണു സംഭവിച്ചതെന്ന് എനിക്കറിയില്ല. റോഡില്‍ നിന്നു എഴുന്നേല്‍ക്കുമ്പോല്‍ ഷര്‍ട്ടില്‍ ആകെ ചോര.ഓപ്പൊസിറ്റ്‌ വന്നവന്‍ ഒരു ഇറച്ചിവെട്ടുകാരനായിരുന്നു. അവന്റെ വണ്ടിയുടെ ഡിക്കിയില്‍ കമ്പ്ലീറ്റ്‌ ഫ്രഷ്‌ മട്ടനും. എല്ലാം എന്റെ മേത്ത്‌. എന്റെ വണ്ടിയിലേക്ക്‌ നോക്കിയപ്പോഴാണു നടുക്കുന്ന ആ സത്യം ഞാനറിഞ്ഞത്‌.ഫ്രണ്ടിലെ വീല്‍ ഒമ്പതാം ക്ലാസ്സ്‌ ബയോളജി ക്ലാസില്‍ പടിച്ച ഡി.എന്‍.എ യുടെ പടം പോലെ ആകെ വളഞ്ഞുതിരിഞ്ഞിരിക്കുന്നു.ഈശ്വരാ കഴിഞ്ഞയാഴ്ച മേടിച്ച ,ഫസ്റ്റ്‌ സര്‍വീസ്‌ പോലും ആകാത്ത,ദിവസത്തില്‍ 3 നേരം സനില്‍ കഷ്ടപ്പെട്ടു ക്ലീന്‍ ചെയ്യുന്ന പാജിറോയുടെ സ്ഥിതി..!!.മറ്റേ ഓള്‍ഡ്‌ അംബസഡറിന്റെ ഫ്രന്റിലെ വീല്‍ കാണാനേ ഇല്ല. അതിന്റെ കമ്പിയെല്ലാം ദേ കാനയില്‍ കിടക്കുന്നു. ഞാന്‍ മലയാളം ഭാഷയിലെ കുറച്ചു പുതിയ തെറികള്‍ അന്നാണു കെട്ടത്‌,ഇറച്ചിവെട്ടുകാരന്റെ വായില്‍ നിന്ന്. ട്രാഫിക്‌ റൂള്‍സിനെ പറ്റി നല്ല അവബോധമുള്ള ആ നല്ല മനുഷ്യന്‍ ഞാനാണു കുറ്റക്കാരന്‍ എന്നും കോമ്പെന്‍സേഷന്‍ ആയി 100 രൂപ ഉടനെ വേണമെന്നുമുള്ള സിമ്പിള്‍ ഡിമാന്‍ഡ്‌ എന്റെ മുന്നിലെക്കിട്ടു. "കയ്യില്‍ ചേഞ്ച്‌ ഇല്ല ചേട്ടാ, 500 രൂപയുടെ നോട്ടാ" എന്ന് എനിക്കു പറയാന്‍ തൊന്നിയില്ല.കാരണം കയ്യില്‍ ആകെ ഉള്ളതു മുഗള്‍ തീയെറ്റരിലെ സെക്കന്റ്‌ ക്ലാസ്സ്‌ ടിക്കറ്റ്‌ റേറ്റ്‌ ആയ 8 രൂപയും പിന്നെ ഇന്റര്‍വെല്‍ സമയത്ത്‌ സമൂസ തിന്നാനുള്ള ഒരു രൂപയുമായിരുന്നു.മധുവിന്റെ കാര്യവും സെയിം.ഇനിയിപ്പൊ എന്തു ചെയ്യും. ഇങ്ങേരാണെങ്കില്‍ ഓരോ 10 സെക്കന്റിനും ഒരൊ പുതിയ തെറികള്‍ പറഞ്ഞു കൊണ്ട്‌ എന്റെ മലയാളം വൊകാബുലറി ഡെവലപ്‌ ചെയ്തുകൊണ്ടിരിക്കുകയാണല്ലൊ ദൈവമേ. അപ്പൊഴാണു ദൈവദൂതനെപ്പോലെ ഒരു ചേട്ടന്‍ ആ വഴി വന്നത്‌. കക്ഷി അവിടത്തെ വാര്‍ഡ്‌ മെംബര്‍ ആണു പോലും.സംഭവം കേട്ടു കഴിഞ്ഞു കക്ഷി "നാട്ടാമൈ തീര്‍പ്പു" ശൊല്ലി. ആരും ആര്‍ക്കും കൊമ്പെന്‍സേഷന്‍ കൊടുക്കണ്ട.(അവിടെ നടന്ന വാദപ്രതിവാദങ്ങളെപ്പറ്റി ഞാന്‍ വിവരിക്കുന്നില്ല) ഹവ്വൗവര്‍ എന്റെ വിഷമം അപ്പോഴും തീര്‍ന്നില്ല. വണ്ടി ഗാരേജില്‍ കേറ്റണം,സനിലിനോട്‌ കാര്യം പറയണം,ഫിനാന്‍സ്‌ അറേഞ്ച്‌ ചെയ്യണം..ഈശ്വരാ... തല്‍കാലം വണ്ടിയുടെ ഫ്രണ്ട്‌ വീല്‍ മധുവും ബാക്കി മൊത്തം പാര്‍ട്സ്‌ ഞാനും എടുത്തു കൊണ്ട്‌ പൂപ്പത്തി സിറ്റിയെ ലക്ഷ്യമാക്കി നടന്നു. കാണുന്നവര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്കെല്ലാം റിപ്ലൈ കൊടുക്കാതെ നേരെ തിലകന്‍ ചേട്ടന്റെ സൈക്കിള്‍ കടയിലേക്ക്‌.

ചേട്ടന്‍ മൊത്തം ഒന്നു സ്കാന്‍ ചെയ്തിട്ട്‌ ക്വോട്ടേഷന്‍ തന്നു. 2 ഡേയ്സ്‌ ഡെലിവറി പിരീഡ്‌, 100 റുപീസ്‌ എസ്റ്റിമേറ്റഡ്‌ കൊസ്റ്റ്‌, നോ റിഡക്ഷന്‍. എന്റമ്മേ... ഇതിപ്പൊ 100 രൂപ എന്നൊക്കെ പറഞ്ഞാല്‍ എന്റെ 2 കൊല്ലത്തെ പോക്കറ്റ്‌ മണി ആയല്ലൊ..ഒറ്റയടിക്ക്‌ ഇത്‌ എവിടെ നിന്നുണ്ടാക്കാനാ ??? മാര്‍ച്ച്‌-ഏപ്രില്‍ സമയത്താണെങ്കില്‍ കശുവണ്ടി വിറ്റിട്ടെങ്കിലും കുറച്ചു പൈസാ ഉണ്ടാക്കാമായിരുന്നു.കൂലങ്കഷമായ ഒരു ചര്‍ച്ചയുടെ അവസാനം വീട്ടീ പോയി ഫാദര്‍ജിയുടെ കാലില്‍ തന്നെ വീഴാന്‍ തന്നെ തീരുമാനിച്ചു.
നേരെ സ്കൂളിലെക്ക്‌ നടന്നു.ഓണ്‍ ദി വേ പഞ്ചായത്ത്‌ കിണറില്‍ നിന്ന് വെള്ളം കോരി ഡ്രസ്സ്‌ ക്ലീന്‍ ചെയ്തു.അവിടെ ചെന്നപ്പോള്‍ ഓരോരുത്തുരുടെ ചൊദ്യങ്ങള്‍. പടം ഇത്ര പെട്ടെന്ന് തീര്‍ന്നോ,സുരെഷ്ഗോപിയണ്ണന്‍ കലക്കിയോ, സില്‍കിന്റെ ഡാന്‍സ്‌ എപ്പടി? ഇതിനൊന്നും മറുപടി പറയാതെ ഞാന്‍ ജിയോഗ്രഫി ബുക്‌ എടുത്ത്‌ തേക്കെ അമേരിക്കയിലെ കാലാവസ്ഥയുടെ പ്രത്യേകതകളെപറ്റി പഠിക്കാന്‍ തുടങ്ങി.ഒരു അര മണിക്കൂര്‍ കഴിഞ്ഞില്ലാ, ദേ വരണൂ പടത്തിനു പോയ ബാക്കി വാനരന്മാര്‍. ദൈവമേ.. ഇവന്മാരും വല്ല ഇറച്ചിവെട്ടുകാരനെയും പോയി ഇടിച്ചോ എന്നു ചിന്തിച്ചു കൊണ്ട്‌ കാര്യം തിരക്കിയപ്പോഴാണു സംഭവം അറിയുന്നത്‌. ഒരെണ്ണത്തിനും ടിക്കറ്റ്‌ കിട്ടിയില്ലാ. 10 മണിയുടെ മോര്‍ണിംഗ്‌ ഷോ 8 മണിക്കേ തുദങ്ങിയത്രേ.ഓ.... ആ ടെന്‍ഷനുമിടക്കും എനിക്ക്‌ ഒരു ചെറിയ സന്തോഷം തൊന്നിയതു അപ്പൊഴാണു.ഒറ്റയൊരുത്തന്‍ പോലും പടം കണ്ടില്ലല്ലോ..!!

വൈകുന്നേരം വീട്ടിലേക്ക്‌ കേറുന്നതിനു മുന്‍പ്‌ ഞാന്‍ റോഡില്‍ നിന്നു തന്നെ ഒരു ലോങ്ങ്‌ റേഞ്ച്‌ സ്കാനിംഗ് നടത്തി. ഫാദര്‍ജി അടുക്കളയുടെ ബാക്ക്‌ സൈഡില്‍ ഇരുന്ന് പട്ട കീറുന്നു,മാതാജി വെള്ളം കോരുന്നു,ചെട്ടായി ഹോണ്ടാ സിറ്റി തേച്ചു മിനുക്കിക്കൊണ്ടിരിക്കുന്നു.എന്റെ സമയം നൊക്കണേ..ഫാദര്‍ജിക്ക്‌ ഈ സമയത്തെന്താ വീട്ടില്‍ കാര്യം.. ഇന്ന് കക്ഷി ഡ്യൂട്ടിക്ക്‌ പോയില്ലേ? ( ഒരു നിയമപാലകന്‍ ആണു എന്റെ പിതാജി. എ.എസ്‌.ഐ.).വീട്ടീക്കേറി ഒരു ചായയെല്ലാം കുടിച്ചതിനു ശേഷം കാര്യം പറയാം എന്ന് വിചാരിച്ച്‌ മുറ്റത്ത്‌ എത്തിയപ്പൊഴേക്കും ഫാദര്‍ജിയുടെ വിളി.പടം എങ്ങിനെയുണ്ടയിരുന്നു കുട്ടാ.? ഈശ്വരാ.. ഇവര്‍ എങ്ങിനെയറിഞ്ഞു കാര്യം? ഐ.എസ്‌.ഐ ചാരന്മാര്‍ പൂപ്പത്തിയിലുമോ?സംഭവം ഇങ്ങനെയായിരുന്നു. ഞങ്ങള്‍ ഒരു വീല്‍ കയ്യിലും ബാക്കി സൈക്കിള്‍ തലയിലും വച്ചു കൊണ്ടു പൂപ്പത്തി സിറ്റിയില്‍കൂടെ മാര്‍ച്‌ പാസ്റ്റ്‌ നടത്തിയ കാര്യം സ്പെഷല്‍ ബ്രാഞ്ച്‌ ഫാദര്‍ജിക്കു ഫാക്സ്‌ റിപ്പോര്‍ട്ട്‌ അയച്ചിരുന്നു. എന്തായാലും എന്റെ സമയഗുണം കൊണ്ടോ അതൊ ഫാദര്‍ജിക്കു ശംബളം രണ്ടു ദിവസം നേരത്തേ കിട്ടിയ സന്തോഷം കൊണ്ടോ, കക്ഷിയുടെ കയ്യില്‍ ഇരുന്ന തെങ്ങിന്റെ പട്ട എന്റെ പെടലിക്ക്‌ വീണില്ല. 100 രൂപ തരാം എന്നു സമ്മതിക്കുകയും ചെയ്തു.ഇനി 2 കൊല്ലത്തേക്ക്‌ വീട്ടിലെ വണ്ടിയുടെ മെയിന്റനന്‍സിനു 10 പൈസ തരില്ല എന്ന കണ്ടീഷനൊടെ.
(പുത്തന്‍ സൈക്കിള്‍ രണ്ടു പീസ്‌ ആക്കിയതില്‍ സനിലിന്റെയും അത്‌ അവന്റെ വീട്ടില്‍ അറിഞ്ഞപ്പോള്‍ അവന്റെ പാരെന്റ്സിന്റേയും റിയാക്ഷന്‍ ഞാന്‍ ഇവിടെ വിവരിക്കുന്നില്ല.ഒരു അര കിലോമീറ്റര്‍ കൂടെ ഈ പോസ്റ്റ്‌ എഴുതേണ്ടി വരും , അതു കൊണ്ടാ...!!)

വാല്‍കഷണം : അടുത്ത ശനിയായ്ഴ്ച തന്നെ 6.50 ന്റെ ഹിരണ്യയില്‍ കേറി കൊടുങ്ങല്ലൂര്‍ പോയി കഷ്ടപ്പെട്ടു ടിക്കറ്റ്‌ എടുത്ത്‌ ഞാന്‍ പടം കണ്ടു.